ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ അതിപ്രധാനമെന്ന് സുപ്രീം കോടതി. നിലവിൽ ജലനിരപ്പ് 137.7 അടിയായതിനാൽ ആശങ്കപ്പെടാനില്ലെന്ന് കോടതി അറിയിച്ചു. സുരക്ഷയുടെ കാര്യത്തിൽ 2006 ൽ നിന്ന് ഒരുപാടുകാര്യങ്ങൾ 2021ൽ മാറിയിട്ടുണ്ടാകും. നിലവിൽ ആശങ്കപ്പെടേണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം ജലനിരപ്പിൽ മാറ്റം വരുത്തേണ്ടെന്ന് മേൽനോട്ട സമിതി സുപ്രീം കോടതിയിൽ അറിയിച്ചു. തങ്ങളുടെ ആവശ്യത്തോട് കേരളം വിയോജിച്ചുവെന്നും സമിതി വ്യക്തമാക്കി. മുല്ലപ്പെരിയാർ കേസ് സുപ്രീം കോടതി പരിഗണിക്കവെയാണ് സമിതി നിലപാട് അറിയിച്ചത്.
ജലനിരപ്പ് 139 അടിയ്‌ക്ക് താഴെ നിലനിർത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. മേൽനോട്ട സമിതിയുടെ റിപ്പോർട്ടിൽ മറുപടി നൽകാൻ കേരളം കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഡാമിന്റെ ഇപ്പോഴത്തെ ജലനിരപ്പിൽ ആശങ്കയുണ്ടെന്നും സംസ്ഥാനം കോടതിയിൽ വ്യക്തമാക്കി. സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ ശക്തമായ മഴ പെയ്‌തെന്നും നവംബറിലും ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടെന്നും കേരളം കോടതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജസ്റ്റിസ് എഎം ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജലനിരപ്പ് ക്രമീകരിക്കുന്നത് ചർച്ച ചെയ്യാൻ മേൽനോട്ട സമിതി ഇന്നലെ യോഗം ചേർന്നിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് റൂൾ കർവ് അനുസരിച്ച് നിയന്ത്രിക്കുമെന്ന് സിമിതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോടതിയിൽ ജലകമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഇപ്പോഴത്തെ റൂൾ കർവ് 138 അടിയാണ്. ഈ അളവിൽ ജലനിരപ്പ് എത്തിയാൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്ന് പെരിയാറിലേക്ക് വെള്ളം തുറന്നുവിടും.
Comments