മുംബൈ: മുംബൈയിൽ ആഡംബര കപ്പലിലെ ലഹരിവേട്ടക്കേസ് സമീർ വാങ്കഡെ തന്നെ അന്വേഷിക്കുമെന്ന് വ്യക്തമാക്കി നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. പണം വാങ്ങി കേസ് ഒത്തുതീർക്കാൻ ശ്രമിച്ചുവെന്ന് അടക്കമുളള ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് എൻസിബി നിലപാട് വ്യക്തമാക്കിയത്.
എൻസിബി ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്യാനേശർ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. ആരോപണത്തിൽ സമീർ വാങ്കഡെയെ ചോദ്യം ചെയ്തതായും കേസുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ടത് അനുസരിച്ച് അദ്ദേഹം സമർപ്പിച്ചതായും ഗ്യാനേശർ സിംഗ് പറഞ്ഞു. ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യും. ആരോപണവുമായി ബന്ധപ്പെട്ട് ഉറപ്പുളള വിവരങ്ങൾ അദ്ദേഹത്തിനെതിരെ ലഭിക്കുന്നത് വരെ സമീർ വാങ്കഡെ തന്നെയാകും ലഹരിവേട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെന്നും ഗ്യാനേശർ സിംഗ് പറഞ്ഞു.
എൻസിബി സോണൽ ഡയറക്ടറാണ് സമീർ വാങ്കഡെ. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ പിടിയിലായ കേസിൽ ഏറെ വാർത്താപ്രാധാന്യവും ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓരോ ആരോപണങ്ങളായി ഉയർന്നുവന്നത്. ആഡംബരകപ്പലിലെ ലഹരിവേട്ടയുടെ അന്വേഷണച്ചുമതലയിൽ നിന്ന് സമീർ വാങ്കഡെയെ ഒഴിവാക്കാനാണ് നീക്കമെന്ന അഭ്യൂഹങ്ങൾ ഇതോടെ ശക്തമാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് എൻസിബി ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയത്.
അറസ്റ്റിലായ ആര്യൻ ഖാനും ഒപ്പമുണ്ടായിരുന്നവർക്കും എതിരെ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം ശക്തമായ തെളിവുകളാണ് കണ്ടെത്തിയിരിക്കുന്നത്. അറസ്റ്റിലായവർക്ക് ഇതുവരെ ജാമ്യം പോലും നേടാൻ കഴിഞ്ഞിട്ടില്ല.
Comments