പാലക്കാട്: സിപിഎം വാളയാർ ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി. കസേരകളും മേശകളും തല്ലി തകർത്തു. ലോക്കൽ കമ്മറ്റി വിഭജനവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് എത്തിയത്.
ലോക്കൽ കമ്മറ്റി പിടിച്ചെടുക്കാൻ ഒരു വിഭാഗം ശ്രമിച്ചുവെന്ന ആരോപണമാണ് തർക്കത്തിന് കാരണം. ഉദ്ഘാടനത്തിന് മുൻപ് തന്നെ വിഷയം സംഘർഷത്തിലേക്ക് നീങ്ങി. പിന്നീടാണ് സമ്മേളന ഹാളിലെ കസേരകളും മേശകളും തല്ലി തകർത്തത്.
സംഭവത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം പ്രവർത്തകർ സ്റ്റേജിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. സ്ത്രീകൾ അടക്കമുളളവരാണ് മുദ്രാവാക്യം വിളികളുമായി ഈ പ്രതിഷേധത്തിൽ പങ്കെടുത്തത്. സിപിഎം ജില്ലാ കമ്മറ്റി അംഗങ്ങളായ എസ് സുഭാഷ്, ചന്ദ്രബോസ്, നിതിൻ കണിച്ചേരി, എസ് വി രാജു എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു സംഘർഷം ഉണ്ടായത്. ഇതേത്തുടർന്ന് സമ്മേളന നടപടികൾ താത്കാലികമായി നിർത്തി വച്ചു.
34 ബ്രാഞ്ച് കമ്മിറ്റികളാണ് വാളയാർ ലോക്കൽ കമ്മിറ്റിക്ക് കീഴിൽ ഉണ്ടായിരുന്നത്. അത് വാളയാർ, ചുള്ളിമട എന്നിങ്ങനെ വിഭജിക്കാനായിരുന്നു തീരുമാനം. ചുള്ളിമടയ്‌ക്ക് കീഴിൽ 20 ബ്രാഞ്ച് കമ്മിറ്റികളും വാളയാറിന് കീഴിൽ 14 ബ്രാഞ്ച് കമ്മിറ്റികളുമായാണ് നിശ്ചയിച്ചത്. ഇതാണ് തർക്കത്തിലേക്കും സംഘർഷത്തിലേക്കും നയിച്ചത്.
Comments