കാബൂൾ: അഫ്ഗാനിൽ സ്ത്രീകൾ ശരിയത്ത് നിയമങ്ങൾ പാലിക്കണമെന്ന ആഹ്വാനം അധികാരം പിടിച്ചെടത്ത താലിബാൻ ഭീകരർ നടത്തിയിരുന്നു. ബൂർഖയും ഹിജാബും ധരിക്കാതെ പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പാണ് താലിബാൻ ഭീകരർ അഫ്ഗാൻ സ്ത്രീകൾക്ക് നൽകിയത്. കൂടാതെ ബ്യൂട്ടിപാർലറുകൾ പ്രവർത്തിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും കൊല്ലമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കുറച്ച് വനിതകൾ താലിബാന്റെ ഭീഷണിയിൽ ഭയന്ന് പിന്നോട്ട് പോയി. എന്നാൽ ഇപ്പോഴും താലിബാനെതിരെ ചങ്കുറപ്പോടെ പ്രതിഷേധിക്കുകയാണ് അഫ്ഗാനിലെ ഒരു വനിത.
ജീവനെടുക്കുമെന്ന ഭീഷണി മറികടന്ന് സ്ത്രീകൾക്കായി ബ്യൂട്ടിപാർലർ നടത്തുകയാണ് 32കാരിയായ മൊഹദീസ. പുറത്തിറങ്ങുന്നതിനും ജോലിയ്‌ക്ക് പോകുന്നതിനും പഠിക്കുന്നതിനും ഉൾപ്പെടെ വിലക്ക് ഏർപ്പെടുത്തിയതോടെ വീടിനുള്ളിൽ ഭയന്ന് ദുരിത ജീവിതം നയിക്കുന്നതിൽ വിഷമിച്ചാണ് മൊഹദീസ രണ്ടും കൽപ്പിച്ച് തന്റെ ബ്യൂട്ടിപാർലർ തുറന്നത്. എന്നാൽ എപ്പോൾ വേണമെങ്കിലും തന്റെ സലൂൺ അടച്ചുപൂട്ടാമെന്നും തന്നെ വധിച്ചേക്കാമെന്നും മൊഹദീസ പറയുന്നു.
സ്ത്രീകൾക്ക് ഒഴിവ് സമയം ചെലവഴിക്കാനും സൗഹൃദം പങ്കുവെയ്‌ക്കാനും എപ്പോൾ വേണമെങ്കിലും തന്റെ സലൂണിലേക്ക് വരാമെന്ന് മൊഹദീസ പറഞ്ഞു. ഇവിടെയുള്ള തൊഴിലാളികൾക്ക് വരുമാനം ഉറപ്പുവരുത്തുകയും മൊഹദീസ ചെയ്യുന്നുണ്ട്. സ്ത്രീകളാണ് കുടുംബത്തിലെ പ്രധാന വരുമാനമാർഗ്ഗം. താലിബാന് മുന്നിൽ മുട്ടുമടക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അഫ്ഗാൻ സമൂഹത്തിൽ സ്ത്രീകൾ ജോലി ചെയ്യേണ്ടത് അത്യാവശ്യമാണെന്നും മൊഹദീസ വ്യക്തമാക്കി.
നെയിൽപോളിഷിട്ടാൽ വിരൽ മുറിച്ച് കളയുമെന്ന് താലിബാൻ ഭീകരർ തന്റെ ബ്യൂട്ടിപാർലറിന് മുന്നിലെത്തി ഭീഷണിപ്പെടുത്തിയതായും മൊഹദീസ ഓർത്തെടുത്തു. ബ്യൂട്ടിപാർലറിന് മുൻവശത്ത് പരസ്യബോർഡ് സ്ഥാപിച്ചിരുന്നു. എന്നാൽ താലിബാൻ ഭീകരരെത്തി വെള്ള പെയ്ന്റ് അടിച്ച് മറച്ചു. വലിയ കർട്ടൻ കൊണ്ട് മറച്ചാണ് ഇപ്പോൾ മൊഹദീസയുടെ സലൂൺ പ്രവർത്തിക്കുന്നത്.
Comments