അഹമ്മദാബാദ്: വിമാനത്തിലെ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് നിരാശപ്പെടുന്നവർക്ക് അവസരമൊരുക്കി ഗുജറാത്തിലെ ഒരു ഹൈ ഫ്ലെെ ഭക്ഷണ ശാല. വഡോദര നഗരത്തിലെ ടാർസാലി ബൈപ്പാസിലാണ് എയർക്രാഫ്റ്റിന്റെ ഈ ഭക്ഷണശാല സ്ഥിതി ചെയ്യുന്നത്. വിമാനത്തിനുള്ളിൽ നിന്നും ലഭിക്കുന്നത് പോലെയുള്ള സൗകര്യങ്ങളാണ് സന്ദർശകർക്കായി ഈ ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. ഗുജറാത്ത് സ്വദേശിയായ മുഖിയാണ് ഈ ആശയത്തിന് പിന്നിൽ.
ഉപയോഗ ശൂന്യമായ വിമാനഭാഗങ്ങൾ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ നാലാമത്തെ റെസ്റ്ററന്റാണിത്. ഒരേസമയം 102 പേർക്ക് ഈ വിമാനഭക്ഷണശാലയിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. ഏകദേശം രണ്ട് കോടിയോളമാണ് ഈ റെസ്റ്ററന്റിനുവേണ്ടി ചെലവായത്. യഥാർത്ഥ വിമാനത്തിൽ ഇരിക്കുന്ന പ്രതീതിയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ഒക്ടോബർ 25നാണ് ഈ ഹോട്ടൽ പൊതുജനങ്ങൾക്കായി തുറന്നു നൽകിയത്.
ഈ വിമാനഭക്ഷണ ശാലയിലെ ജീവനക്കാരുടെ വസ്ത്രധാരണവും വ്യത്യസ്ഥമാണ്. ഹോട്ടലുകളിലെ പോലെയുള്ള യൂണിഫോമല്ല ഇവർക്കുള്ളത്. എയർഹോസ്റ്റസിന് സമാനമായ വസ്ത്രമാണ് ഇവർക്കുള്ളത്. ലോകത്തിലെ തന്നെ എയർക്രാഫ്റ്റ് തീമിൽ ഡിസൈൻ ചെയ്തിട്ടുള്ള ഒൻപതാമത്തെ ഹോട്ടലാണിത്. ബംഗളൂരുവിലെ ഒരു വിമാനകമ്പനിയിൽ നിന്നും 1.40 കോടി രൂപയ്‌ക്ക് വാങ്ങിയ എയർബസ് 320 ആണ് ഭക്ഷണശാലയാക്കി മാറ്റിയത്.
എയർപോർട്ടിൽ എത്തിയ ഒരാൾ വിമാനത്തിൽ കയറുന്നത് പോലെ, ഈ റെസ്റ്റോറന്റിൽ പ്രവേശിക്കുന്ന എല്ലാ ആളുകൾക്കും ഫ്‌ലൈറ്റ് ടിക്കറ്റിന് സമാനമായ ഒരു ബോർഡിംഗ് പാസും നൽകുന്നുണ്ട്. വിനോദസഞ്ചാരം കൂടി ലക്ഷ്യമിട്ട് ആരംഭിച്ചിരിക്കുന്ന റെസ്റ്ററെന്റിൽ പലവിധ രുചി വൈവിധ്യങ്ങളും ഒരുക്കിയിട്ടുണ്ട്. ചൈനീസ്, പഞ്ചാബി, കോണ്ടിനെന്റൽ, ഇറ്റാലിയൻ, മെക്‌സിക്കൻ തുടങ്ങിയ ഇടങ്ങളിലെ ഭക്ഷണവും ഇവിടെ നിന്നും ലഭിക്കും.
Comments