ദുബായ്: സ്വന്തം രാജ്യത്തിനായി കളിയിൽ വിട്ടുവീഴ്ചയില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഡേവിഡ് വാർണർ. ഓസീസ് ബാറ്റിംഗ് കരുത്തൻ ശ്രീലങ്കയ്‌ക്കെതിരെ ടി20 ലോകകപ്പിൽ ഫോമിലായതോടെ ഓസീസിന് ആശ്വാസമായി. ഒപ്പം ടീമിന് പുറത്തിരുത്തി തരംതാഴ്‌ത്തിയ ഐ.പി.എല്ലിന് ശക്തമായ മറുപടിയുമാണ് വാർണർ നൽകിയത്.
ശ്രീലങ്കയ്‌ക്കെതിരെ 7 വിക്കറ്റിന്റെ മികച്ച വിജയമാണ് ഓസീസ് നേടിയത്. ജയത്തോടെ ഓസീസ് സെമിഫൈനൽ സാദ്ധ്യത ശക്തമാക്കി. 6 വിക്കറ്റിന് 154 എന്ന ശ്രീലങ്കയുടെ ഭേദപ്പെട്ട സ്‌കോറിനെ തുടക്കത്തിൽ തന്നെ മറികടക്കുന്ന കൂട്ടുകെട്ടുകളാണ് വാർണറുടെ നേതൃത്വത്തിൽ ഓസീസ് നിര നേടിയത്. 70 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടിന് ശേഷമാണ് നായകൻ ആരോൺ ഫിഞ്ച് 23 പന്തിൽ 37 റൺസ് ചേർത്ത് മടങ്ങിയത്. പിന്നീട് മാക്‌സ്വെൽ 5 റൺസിൽ പുറത്തായെങ്കിലും സ്മിത്ത് 28 റൺസുമായി വാർണർക്ക് പിന്തുണ നൽകി. 42 പന്തിൽ 10 ഫോറുകളുടെ അകമ്പടിയോടെയാണ് വാർണർ ടീമിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. 17-ാം ഓവറിലെ അവസാന പന്തിൽ ഓസീസ് വിജയം ഉറപ്പിച്ചു. സ്മിത്തിനൊപ്പം 7 പന്തിൽ 16 റൺസുമായി മാർക്കസ് സ്റ്റോയിൻസാണ് പുറത്താകാതെ നിന്നത്.
ഐ.പി.എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ തുടർച്ചയായ തോൽവിയെ മുൻനിർത്തി വാർണറെ നായകസ്ഥാനത്തുനിന്നും മാറ്റിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ടീമിൽ നിന്നും സീസണിലെ രണ്ടാം ഘട്ട മത്സര ങ്ങളിൽ തുടർച്ചയായി പുറത്തിരുത്തി അപമാനിച്ചുവെന്ന ആരാധകരുടെ വിഷമ ത്തിനാണ് ടി20യിൽ വാർണർ മറുപടി നൽകിയത്.
Comments