ബംഗളൂരു : ബംഗ്ലാദേശിലെ ഹിന്ദുകൂട്ടക്കൊലയെ ശക്തമായി അപലപിച്ച് ആർ.എസ്.എസ്. ബംഗ്ലാദേശിനെ പൂർണമായും ഇസ്ലാമിക വത്കരിക്കാൻ ലക്ഷ്യമിട്ടുള്ള ജിഹാദി പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നതെന്ന് ആർ.എസ്.എസ് ചൂണ്ടിക്കാട്ടി. കിഴക്കൻ പാകിസ്താനിലുണ്ടായിരുന്ന ഹിന്ദു ജനസംഖ്യ ഗണ്യമായി കുറഞ്ഞതിനു പിന്നിൽ ഇസ്ലാമിക ഭീകരതയാണ്. ഇസ്ലാമിക ഭീകരവാദം ലോകമെങ്ങും ജനാധിപത്യത്തിനു ഭീഷണിയാണെന്നും ആർ.എസ്.എസ് അഖിലഭാരതീയ കാര്യകാരി മണ്ഡൽ പാസാക്കിയ പ്രമേയത്തിൽ വ്യക്തമാക്കി.
ദുർഗാപൂജയോടനുബന്ധിച്ച് തീവ്ര ഇസ്ലാമിക സംഘടനകൾ ആസൂത്രിതമായ അക്രമം ആണ് നടപ്പിലാക്കിയത്. ഹിന്ദുക്കളെ വധിച്ചു. ഹിന്ദു സ്ത്രീകൾ ആക്രമിക്കപ്പെട്ടു. ക്ഷേത്രങ്ങളും ദുർഗ പൂജ പന്തലുകളും നശിപ്പിക്കപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ആയിരക്കണക്കിന് കുടുംബങ്ങളെ ഭവന രഹിതരാക്കുകയും ചെയ്തെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. ജമായത്തെ ഇസ്ലാമി 1971 ലെ ഇന്ത്യ-പാകിസ്താൻ യുദ്ധകാലത്ത് ചെയ്ത ഹിന്ദു ഉന്മൂലന പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണെന്നും പ്രമേയത്തിൽ പരാമർശമുണ്ട്. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കുമൊപ്പം ആർ.എസ്.എസ് ഉറച്ചു നിൽക്കുന്നു. മുഴുവൻ ഹിന്ദു സമൂഹവും അവർക്കൊപ്പമുണ്ട്. ഇസ്കോൺ , രാമകൃഷ്ണ മിഷൻ, ഭാരത് സേവാഗ്രാം സംഘ, വിശ്വഹിന്ദു പരിഷദ് തുടങ്ങിയ സംഘടനകൾക്ക് ആർ.എസ്.എസ് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും പ്രമേയം വ്യക്തമാക്കുന്നു.
കർണാടകയിലെ ധാർവാഡിലാണ് അഖിലഭാരതീയ കാര്യകാരി മണ്ഡൽ നടക്കുന്നത്. ആർ.എസ്.എസിന്റെ ഉന്നത സമിതിയാണ് ഇത്. മൂന്നു ദിവസമാണ് കാര്യകാരി മണ്ഡൽ. രാഷ്‌ട്രോത്ഥാന വിദ്യാകേന്ദ്രത്തില്‍ ആരംഭിച്ച ബൈഠക് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹോസബാളെയും ചേര്‍ന്ന് ഭാരതാംബയുടെ വിഗ്രഹത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ഉദ്ഘാടനം ചെയ്തത്.
Comments