ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവായി ബിജെപി ഇനിയും പതിറ്റാണ്ടുകൾ തുടരും…. രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും ദിവാസ്വപ്നം കാണുന്നത് പോലെ നരേന്ദ്ര മോദിയെ പരാജയപ്പെടുത്തുക അസാദ്ധ്യം… മോദി വിരുദ്ധത പ്രചരിപ്പിച്ചാൽ ജനങ്ങൾ ബിജെപിക്ക് എതിരാകുമെന്ന പ്രതിപക്ഷ ധാരണ മൗഢ്യം. തെരഞ്ഞെടുപ്പ് തന്ത്രഞ്ജനെന്ന് മാദ്ധ്യമങ്ങൾ വാഴ്‌ത്തുന്ന പ്രശാന്ത് കിഷോർ സമകാലീന ഇന്ത്യൻ രാഷ്‌ട്രീയത്തെ വിലയിരുത്തുകയാണ്.
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവായി ബിജെപി ഇനിയും പതിറ്റാണ്ടുകൾ തുടരുമെന്നാണ് പ്രശാന്ത് കിഷോർ അഭിപ്രായപ്പെട്ടത്. ഒരു പ്രമുഖ ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രശാന്ത് കിഷോറിന്റെ പ്രസ്താവന. യുപിഎ സർക്കാർ നിലനിന്നത് പോലെ തന്നെ ബിജെപിയും അധികാരത്തിൽ തുടരുമെന്നും പ്രതിപക്ഷ പാർട്ടികൾ എത്ര കിണഞ്ഞുനിന്ന് പരിശ്രമിച്ചാലും ബിജെപിയെ മുഖ്യധാരയിൽ നിന്ന് മാറ്റാൻ സാധിക്കില്ലെന്നും ഗോവ സന്ദർശനത്തിനിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചു.
ഇന്ത്യൻ രാഷ്‌ട്രീയ സാഹചര്യങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കാതെ സ്തുതിപാഠകരായ പാർട്ടി നേതാക്കളുടെ വാക്കുകേട്ട് നടന്നാൽ രാഹുൽ ഗാന്ധിക്ക് ഒരിക്കലും ഭാവിയില്ലെന്നാണ് പ്രശാന്തിന്റെ പ്രവചനം. രാജ്യ പുരോഗതിക്കാവശ്യം മോദി ഭരണമാണെന്ന് തിരിച്ചറിവാണ് പ്രശാന്ത് കിഷോറിന്റെ നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ നിഗമനം. അടുത്ത കാലത്തുവരെ രാഹുൽ ഗാന്ധിയുടെ കടുത്ത ആരാധകനായിരുന്നു പ്രശാന്ത് കിഷോർ. ബിജെപിയ്‌ക്ക് മേൽ വിജയം നേടാൻ കോൺഗ്രസിന് കഴിയാത്തതിന്റെ കാരണം രാഹുൽ ഗാന്ധിയാണെന്ന് തുറന്നടിയ്‌ക്കാനും പ്രശാന്ത് കിഷോർ ധൈര്യപ്പെട്ടു എന്നത് രാഷ്‌ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
ഭാരതീയ ജനതാ പാർട്ടിയുടെയും നരേന്ദ്ര മോദിയുടെയും പ്രഭാവത്തെ അംഗീകരിക്കാനും പ്രശാന്ത് കിഷോർ പരിപാടിയിൽ തയ്യാറായി. നരേന്ദ്ര മോദിയുടെ ശക്തി പരിശോധിക്കുകയും അത് കൂടുതൽ മനസിലാക്കുകയും ചെയ്തില്ലെങ്കിൽ അദ്ദേഹത്തെ നേരിടാൻ ആർക്കും സാധിക്കില്ലെന്നായിരുന്നു വിലയിരുത്തൽ. നരേന്ദ്ര മോദി ഇല്ലെങ്കിലും ബിജെപി എന്ന രാഷ്‌ട്രീയ പാർട്ടി ഉറച്ച നിലപാടോടെ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ നിലനിൽക്കുമെന്നും പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു.
ആം ആദ്മി, ആന്ധ്ര പ്രദേശിലെ വൈഎസ്ആർസിപി, തമിഴ് നാട്ടിലെ ഡിഎംകെ എന്നീ പാർട്ടികൾക്ക് വേണ്ടി പ്രശാന്ത് കിഷോർ പ്രവർത്തിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് വേണ്ടിയാണ് കിഷോർ പ്രചാരണത്തിന് ഇറങ്ങിയത്. മമതയുമായി വേർപിരിഞ്ഞതോടെ ബിജെപി അനുകൂല പരാമർശങ്ങളുമായി നവ മാദ്ധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുകയാണ് പ്രശാന്ത് കിഷോർ.
Comments