ബെംഗളൂരു: കന്നഡ സൂപ്പർ താരം പുനീത് രാജ് കുമാറിന്റെ വിയോഗത്തിൽ മനംനൊന്ത ആരാധകൻ ആത്മഹത്യ ചെയ്തു. പ്രിയനടന്റെ മരണത്തിൽ സങ്കടം സഹിക്കാൻ വയ്യാതെ ബലഗാവി ജില്ലയിലെ രാഹുലാണ് ആത്മഹത്യ ചെയ്തത്. പുനീതിന്റെ ഫോട്ടോ പൂക്കൾ വെച്ച് അലങ്കരിച്ചതിനുശേഷം സ്വവസതിയിൽ രാഹുൽ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ഇതിനു പുറമെ ചാമരാജ നഗർ ജില്ലയിലെ മരുരു ഗ്രാമത്തിൽ മുപ്പതു വയസ്സുകാരനായ മുനിയപ്പ പുനീതിന്റെ മരണവാർത്ത അറിഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചു. കർഷകനായ മുനിയപ്പ പുനീതിന്റെ കടുത്ത ആരാധകനാണ്. ഇഷ്ടതാരത്തിന്റെ മരണവാർത്ത അറിഞ്ഞതു മുതൽ ഇയാൾ ടിവിയുടെ മുന്നിലിരുന്ന് കരുയുകയായിരുന്നുവെന്ന് ഗ്രാമവാസികൾ പറഞ്ഞു. പിന്നീട് ഇയാൾ ബോധരഹിതനായി വീഴുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുനിയപ്പയെ കൂടാതെ ഷിൻഡോളി ഗ്രാമത്തിലെ പരശുരാമും ഹൃദയാഘാതം മൂലം മരിച്ചു. പുനീതിന്റെ കടുത്ത ആരാധകനായ ഇയാൾ ദുഖം താങ്ങാനാവാതെ ടിവിയ്‌ക്ക് മുന്നിൽ ഇരുന്ന് കരയുകയായിരുന്നു. തുടർന്ന ഹൃദയാഘാതം മൂലം മരിച്ചുവെന്ന് അയൽവാസികൾ പറഞ്ഞു.
അതേസമയം ഇന്നലെ അന്തരിച്ച പുനീതിന്റെ സംസ്‌കാരം ഞായറാഴ്ച നടക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചിരുന്നു. യുഎസിലുള്ള മകൾ വരാൻ വൈകുന്നതുകൊണ്ടാണ് സംസ്‌കാര ചടങ്ങുകൾ ഞായറാഴ്ചയിലേയ്‌ക്ക് മാറ്റിയത്.
ഇന്നലെയാണ് ഹൃദയാഘാതത്തെ തുടർന്ന് 46 കാരനായ പുനീത് രാജ്കുമാർ മരിച്ചത്. കണ്ഡീരവ സ്റ്റേഡിയത്തിൽ ഇപ്പോഴും ആയിരങ്ങളാണ് പ്രിയതാരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുന്നത്. ആദരസൂചകമായി കർണാടകയിൽ ഇന്ന് പൊതു അവധിയും പ്രഖ്യാപിച്ചിരുന്നു.
Comments