കൊച്ചി: ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ഒടിടിയിൽ തന്നെ റിലീസ് ചെയ്യും. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരുമായി ഫിലിം ചേംബർ നടത്തിയ സമവായ ചർച്ച പരാജയപ്പെട്ടു. തീയേറ്റർ ഉടമകളുടെ വ്യവസ്ഥകൾ അംഗീകരിക്കാനാവില്ലെന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചു. ഇതോടെ ചിത്രം ഒടിടിയിൽ തന്നെയാകും പുറത്തിറങ്ങുക.
മരക്കാറിനായി ഒടിടി പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്തിരുന്ന തുക മിനിമം ഗ്യാരന്റിയായി തീയേറ്റർ ഉടമകൾ നൽകണമെന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ ആവശ്യം. ഇത് അംഗീകരിക്കാനാകില്ലെന്ന് തീയേറ്റർ ഉടമകൾ അറിയിച്ചിരുന്നു. അതേസമയം നിശ്ചിത തുക നൽകാമെന്നും തീയേറ്റർ ഉടമകൾ അറിയിച്ചു. എന്നാൽ ഈ തുകകൊണ്ട് തീയേറ്റർ റിലീസിൽ ചിത്രം വിജയിപ്പിക്കാൻ കഴിയില്ലെന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചു. അൻപത് കൊടിയ്‌ക്ക് മുകളിൽ നിർമ്മാണ ചെലവ് വന്ന ചിത്രമാണിത്.
കേരളത്തിലെ 600 സ്‌ക്രീനുകളിൽ മരയ്‌ക്കാർ പ്രദർശിപ്പിക്കുന്നതിന് നിർമാതാവ് ആവശ്യപ്പെട്ട മിനിമം ഗ്യാരന്റി തുക നൽകാൻ കഴിയില്ല. പത്തുകോടിയോ അതിലധികമോ നിർമാതാവിന് മുൻകൂർ തുക നൽകും. മിനിമം ഗ്യാരന്റിയെന്ന വ്യവസ്ഥ എവിടെയുമില്ലെന്നും തീയേറ്റർ ഉടമകൾ അറിയിച്ചു.
തനിക്ക് തീയേറ്ററുകളിൽ നിന്നും 50 കോടി രൂപ വേണം. അതോടൊപ്പം സിനിമ തീയേറ്ററുകളിൽ 25 ദിവസമെങ്കിലും പ്രദർശിപ്പിക്കുമെന്ന മിനിമം ഗ്യാരന്റി നൽകണം. ഒരോ തീയേറ്ററിൽ നിന്നും 25 ലക്ഷം നൽകണം. നഷ്ടം വന്നാൽ ആ പണം തിരികെ നൽകില്ല. ലാഭം വന്നാൽ ലാഭവിഹിതം നൽകണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് ആന്റണി പെരുമ്പാവൂർ മുന്നോട്ട് വെച്ചത്.തന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്ന പക്ഷം ഒടിടി റിലീസ് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും ആന്റണി പെരുമ്പാവൂർ ഫിലിം ചേംബറിനെ അറിയിച്ചിരുന്നു.
Comments