കാബൂൾ : അഫ്ഗാൻ സർക്കാരിനെ അംഗീകരിക്കണമെന്ന ഭീഷണിയുമായി താലിബാൻ. അഫ്ഗാനിൽ നിന്നും ഭീഷണി ഉണ്ടാകാതിരിക്കാൻ അന്താരാഷ്ട്ര സമൂഹം താലിബാൻ സർക്കാരിനെ അംഗീകരിക്കണമെന്ന് ഭീകര സംഘടനാ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. മാദ്ധ്യമങ്ങൾക്ക് മുൻപിലായിരുന്നു താലിബാൻ നേതാവിന്റെ ഭീഷണി.
അമേരിക്കയ്ക്കെതിരെ തങ്ങൾ യുദ്ധം ചെയ്യും. കാരണം പണ്ടും അമേരിക്ക തങ്ങളെ അംഗീകരിച്ചിട്ടില്ല. താലിബാനെ അവഗണിച്ചാൽ പ്രശ്നങ്ങൾ വർദ്ധിക്കുകയേ ഉള്ളൂ. ആഗോള അംഗീകാരത്തിനായുള്ള എല്ലാ നിബന്ധനകളും സർക്കാർ പൂർത്തീകരിച്ചു. അതിനാൽ ഏതെങ്കിലും തരത്തിൽ തങ്ങളെ അംഗീകരിക്കണം. എല്ലാ രാജ്യങ്ങളും അവരവരുടെ നയതന്ത്ര ദൗത്യങ്ങൾ അഫ്ഗാനിൽ ആരംഭിക്കണമെന്നും സബീഹുള്ള മുജാഹിദ് ആവശ്യപ്പെട്ടു.
അഫ്ഗാനിൽ താലിബാൻ സർക്കാർ അധികാരത്തിലേറി രണ്ട് മാസം പിന്നിടുമ്പോൾ ചൈന, പാകിസ്താൻ എന്നീ രാജ്യങ്ങളുടെ അംഗീകാരം മാത്രമാണ് ലഭിച്ചിട്ടുള്ളത്. മറ്റൊരു രാജ്യവും താലിബാനുമായി സഹകരിക്കാൻ ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. ഈ സാഹചര്യത്തിൽ അഫ്ഗാൻ ഭക്ഷ്യക്ഷാമം ഉൾപ്പെടെയുള്ള പ്രശ്നങ്ങളാൽ പൊറുതി മുട്ടുകകയാണ്. ഇതോടെയാണ് അന്താരാഷ്ട്ര സമൂഹത്തോട് ഭീഷണി മുഴക്കി താലിബാൻ രംഗത്ത് എത്തിയത്.
ആഗസ്റ്റിലായിരുന്നു അഫ്ഗാന്റെ അധികാരം താലിബാൻ പിടിച്ചടക്കിയത്. ഭരണ മാറ്റത്തോട് അഫ്ഗാനിലെ എംബസികൾ അടച്ചായിരുന്നു ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ പ്രതിഷേധിച്ചത്. ഇതിന് ശേഷം താലിബാനുമായി സഹകരിക്കില്ലെന്ന കടുത്ത നിലപാട് ആയിരുന്നു എല്ലാ രാജ്യങ്ങളും സ്വീകരിച്ചിരുന്നത്.
സഹകരണങ്ങളും സഹായങ്ങളും നിലച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും, ദാരിദ്ര്യവും അഫ്ഗാനെ വേട്ടയാടാൻ ആരംഭിച്ചു. ഇതിനിടെ തലതവണ താലിബാൻ തങ്ങൾ രൂപം നൽകിയ സർക്കാരിനെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ലോകരാജ്യങ്ങൾ അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് ഭീഷണി മുഴക്കി എത്തിയത്.
Comments