കാബൂൾ : അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് താലിബാന്റെ പരമോന്നത നേതാവ്
മുല്ലാ ഹിബത്തുല്ല അഖുൻസാദ പൊതുവേദിയിൽ. കാണ്ഡഹാറിൽ നടന്ന പരിപാടിയിലാണ് അഖുൻസാദ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. മുഖ്യധാരയിൽ നിന്നും വിട്ട് നിന്നതോടെ അഖുൻസാദ മരിച്ചുവെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നിരുന്നു.
കാണ്ഡഹാറിലെ ജാമിയ ദാരുൾ അലൂം ഹക്കിമിയ സ്കൂളിലെ പരിപാടിയ്ക്കാണ് അഖുൻസാദ പങ്കെടുക്കാൻ എത്തിയത്. മുതിർന്ന താലിബാൻ നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു അഖുൻസാദയുടെ രണ്ടാം രംഗപ്രവേശം. ഇതോടെ അഖുൻസാദയുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്ന ഊഹാപോഹങ്ങൾക്കാണ് വിരാമമായിരിക്കുന്നത്.
കഴിഞ്ഞ ഒന്നര വർഷക്കാലമായി അഖുൻസാദയെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിരുന്നില്ല. അഫ്ഗാനിൽ താലിബാൻ ഭരണത്തിലേറിയതിന് ശേഷവും പ്രതികരണം ലഭിക്കാതെ വന്നതോടെയാണ് അഖുൻസാദയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പുറത്തുവരാൻ ആരംഭിച്ചത്. നിർണായക സംഭവങ്ങൾ അരങ്ങേറുമ്പോഴും പൊതുയിടങ്ങളിൽ നിന്നും അഖുൻസാദ വിട്ടു നിന്നത് താലിബാനിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടെന്ന തരത്തിലുള്ള വാർത്തകൾക്ക് വരെ കാരണമായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും, മരിച്ചുവെന്നുമുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.
കഴിഞ്ഞ വർഷം പാകിസ്താനിൽ ഉണ്ടായ ഒരു ചാവേർ ആക്രമണത്തിൽ അഖുൻസാദ കൊല്ലപ്പെട്ടെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനിടെ നിരവധി തവണ താലിബാൻ നേതാവ് പൊതുവേദിയിൽ പ്രത്യക്ഷനായെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ ഇതിനൊന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല.
Comments