പനമരം: കൊറോണയ്‌ക്ക് ശേഷമുളള സ്‌കൂൾ തുറക്കൽ സർക്കാരും വിദ്യാഭ്യാസ വകുപ്പും ആഘോഷമാക്കിയപ്പോൾ സുരക്ഷിതമായി സ്‌കൂളിൽ പോകാൻ ഒരു പാലത്തിനായുളള സമരത്തിലായിരുന്നു വയനാട്ടിലെ കുറച്ച് കുട്ടികൾ. വയനാട് പനമരം ഇഞ്ചിമലക്കടവിലാണ് കുരുന്നു കുട്ടികൾ പ്ലക്കാർഡുകളുമേന്തി സമരത്തിന് അണിനിരന്നത്. മാതാപിതാക്കളും ഇവരോടൊപ്പം ഉണ്ടായിരുന്നു.
2019 ലെ പ്രളയത്തിൽ തകർന്ന പാലം ഇതുവരെ പുനർനിർമിച്ചിട്ടില്ല. പാലം തകർന്നതോടെ ഏഴ് കിലോമീറ്റർ ചുറ്റിവളഞ്ഞും ചങ്ങാടത്തിലൂടെ സാഹസികമായുമാണ് വിദ്യാർഥികളുടെ സ്‌കൂളിലേക്കുളള യാത്ര. പലപ്പോഴും ഇത് ഇവരുടെ സുരക്ഷയെപ്പോലും അപകടത്തിലാക്കുന്നു.
കൊറോണ പടർന്നതോടെ സ്‌കൂളുകൾ അടഞ്ഞുകിടന്നതിന്റെ ആശ്വാസത്തിലായിരുന്നു ഇവിടുത്തെ രക്ഷകർത്താക്കൾ. എന്നാൽ വീണ്ടും അദ്ധ്യയനം ആരംഭിക്കുമ്പോൾ ഇവരുടെ നെഞ്ചിൽ തീയാണ്. പാലം പുനർനിർമിക്കുമെന്ന് ഉറപ്പുലഭിക്കണമെന്ന നിലപാടിലായിരുന്നു വിദ്യാർഥികളും രക്ഷിതാക്കളും സമരത്തിന് ഇറങ്ങിയത്.
തിരികെ സ്‌കൂളിലേക്ക് എന്ന പരസ്യവാചകവുമായാണ് വിദ്യാഭ്യാസ വകുപ്പ് കൊറോണയ്‌ക്ക് ശേഷമുളള അദ്ധ്യയനം പുനരാരംഭിക്കാൻ കുട്ടികളെ വരവേറ്റത്. എന്നാൽ സ്‌കൂളിൽ തിരികെയെത്തണമെങ്കിൽ സർക്കാർ ഞങ്ങളെ സഹായിക്കണമെന്ന് ഉൾപ്പെടെയുളള പ്ലക്കാർഡുകൾ കൈയ്യിലെടുത്താണ് അതേ ദിവസം തന്നെ ഈ കുട്ടികൾ സമരത്തിനിറങ്ങേണ്ടി വന്നത്.
Comments