തൃശൂർ: വിവാഹത്തിന് ലഭിച്ച പതിനൊന്നര പവൻ സ്വർണ്ണാഭരണങ്ങളുമായി നവവധു വിവാഹ പിറ്റേന്ന് കൂട്ടുകാരിയ്ക്കൊപ്പം ഒളിച്ചോടി. വീട്ടുകാരുടെ പരാതിയെ തുടർന്ന് അന്വേഷണത്തിനെത്തിയ പോലീസുകാരെ ദിവസങ്ങളോളം വട്ടംകറക്കിയ ഇവരെ മധുരയിൽ നിന്നും പിടികൂടി. ഭാര്യ ഒളിച്ചോടിയ വിഷമത്തിൽ ഹൃദയാഘാതം വന്ന നവവരൻ ആശുപത്രിയിൽ ചികിത്സയിലാണ്. നവവധുവിന്റെ കൂട്ടുകാരിയും വിവാഹിതയായി 16-ാം ദിവസം കഴിഞ്ഞപ്പോൾ ഭർത്താവുമായി പിരിഞ്ഞയാളാണ്.
സ്വതന്ത്രമായി ജീവിക്കാനാണ് നാടുവിട്ടതെന്ന് യുവതികൾ പറയുന്നു. സ്വർണ്ണവും പണവും ലഭിക്കാനാണ് വിവാഹം കഴിച്ചത്. ഇവരിൽ നിന്നും പതിനൊന്നര പവൻ സ്വർണ്ണം പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ 25-ാം തീയതിയാണ് പഴുവിൽ സ്വദേശിനിയായ യുവതിയും ചാവക്കാട്ടുകാരനായ യുവാവും വിവാഹിതരാകുന്നത്. 26നാണ് യുവതി നാടുവിടുന്നത്.
ഭർത്താവുമൊത്ത് രാവിലെ ബാങ്ക് ഇടപാടിനെത്തിയ യുവതി പുറത്ത് കാത്ത് നിന്ന കൂട്ടുകാരിയുടെ വണ്ടിയിൽ കയറി മുങ്ങുകയായിരുന്നു. തൃശൂരിലെത്തിയ ഇവർ സ്കൂട്ടർ റെയിൽവേ സ്റ്റേഷനിൽവെച്ച ശേഷം ടാക്സിയിൽ നാട് ചുറ്റി. ശേഷം ടാക്സി ഡ്രൈവറെ കൊണ്ട് ചെന്നൈയിലേക്ക് രണ്ട് ടിക്കറ്റ് എടുപ്പിക്കുകയും ഇയാളെ കബളിപിച്ച് മുങ്ങുകയുമായിരുന്നു.
മറ്റൊരു ടാക്സിയിൽ കോട്ടയത്ത് എത്തിയ ഇവർ ട്രെയിനിൽ ചെന്നൈയിലെത്തി. മധുരയിലെ ലോഡ്ജിൽ രണ്ട് ദിവസം മുറിയെടുത്ത് താമസിച്ചു. ലോഡ്ജിൽ നിന്നും ഇവർ പണം നൽകാതെ മുങ്ങിയെന്ന സംശയത്തെ തുടർന്ന് ജീവനക്കാർ മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ കൂട്ടുകാരിയുടെ പിതാവിനെയാണ് കിട്ടിയത്. തുടർന്ന് വിവരം അറിയിക്കുകയും ഹോട്ടലിൽ തിരിച്ചെത്തിയ പോലീസുകാർ യുവതികൾ തിരിച്ച് റൂമിലെത്തിയപ്പോൾ പിടികൂടുകയുമായിരുന്നു.
Comments