തിരുവനന്തപുരം: കുഞ്ഞിനെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് അനുപമ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേയ്‌ക്ക് മാറ്റി. ഡിഎൻഎ പരിശോധന നടത്താൻ ശിശുക്ഷേമ സമിതിക്ക് അധികാരമുണ്ടല്ലോയെന്ന് കോടതി ചോദിച്ചു. കുടുംബ കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഹർജി പിൻവലിക്കണം. അല്ലാത്ത പക്ഷം ഹർജി തള്ളുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
താൻ അറിയാതെയാണ് നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൈമാറിയതെന്നാണ് അനുപമയുടെ വാദം. അനുപമയുടെ അച്ഛനും അമ്മയും അടക്കം ആറ് പേരെ എതിർകക്ഷികളാക്കിയാണ് ഹർജി. പോലീസും, ചൈൽഡ് വെൽഫെയർ കമ്മിറ്റിയും രക്ഷിതാക്കളും ഗൂഢാലോചന നടത്തിയാണ് കുട്ടിയെ ഒളിപ്പിച്ചതെന്നും ഹർജിയിലുണ്ട്.
അതേസമയം കുഞ്ഞിന്റെ ദത്ത് നടപടികൾ നിയമപ്രകാരമാണെന്ന് സംസ്ഥാന അഡോപ്ഷൻ റിസോഴ്‌സ് ഏജൻസി സർക്കാരിന് മറുപടി നൽകി. ആർക്കാണ് കുഞ്ഞിനെ കൈമാറിയതെന്ന് നിയമപ്രകാരം വെളിപ്പെടുത്താനാവില്ലെന്ന് ഏജൻസി അറിയിച്ചു. നടപടിക്രമങ്ങൾ പാലിച്ചാണ് ദത്ത് നടപടികളെന്ന് സിഡബ്ല്യൂസിയും പോലീസിന് റിപ്പോർട്ട് നൽകി.
Comments