തിരുവനന്തപുരം: കെഎസ്ആർടിസി പണിമുടക്ക് നേരിടാൻ സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി നാളെയും മറ്റന്നാളും ജോലിക്ക് വരാത്തവരുടെ ശമ്പളം പിടിക്കും. ഇന്ന് അർദ്ധരാത്രി മുതലാണ് കെഎസ്ആർടിസി പണിമുടക്ക് ആരംഭിക്കുന്നത്. ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ട്രേഡ് യൂണിയനുകൾ വ്യക്തമാക്കിയിട്ടുണ്ട്.
ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടായിരുന്നു കെഎസ്ആർടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ചത്. ഭരണാനുകൂല സംഘടനയായ എംപ്‌ളോയീസ് അസോസിയേഷനും ബിഎംഎസിന്റെ എംപ്‌ളോയീസ് സംഘും പണിമുടക്കിന് നേതൃത്വം നൽകും. 24 മണിക്കൂറാണ് പണിമുടക്ക്. അതേസമയം ഐഎൻടിയുസി നേതൃത്വത്തിലുള്ള ടിഡിഎഫ് 48 മണിക്കൂർ പണിമുടക്കും. ഭരണ-പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ പണിമുടക്കുന്നതോടെ കെഎസ്ആർടിസി സർവീസുകൾ പൂർണമായി നിലയ്‌ക്കുമെന്ന് ഉറപ്പാണ്.
കെഎസ്ആർടിസിയിലെ ശമ്പള പരിഷ്‌കരണ കരാറിന്റെ കാലാവധി അഞ്ച് വർഷം മുമ്പാണ് അവസാനിച്ചത്. 2016 ഫെബ്രുവരിയിൽ പൂർത്തിയായിട്ടും ശമ്പളപരിഷ്‌കരണം വാക്കിൽ മാത്രം ഒതുങ്ങുന്നുവെന്നാണ് ട്രേഡ് യൂണിയനുകളുടെ പക്ഷം. ജൂൺ മാസത്തിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനവും വെറുതെയായി. എന്നാൽ ജീവനക്കാരുടെ ആവശ്യങ്ങൾ തള്ളിയിട്ടില്ലെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ വാദം. ശമ്പള പരിഷ്‌കരണം സർക്കാരിന് പ്രതിമാസം 30 കോടിയോളം രൂപയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നും സാവകാശം തേടിയപ്പോൾ പണിമുടക്ക് പ്രഖ്യാപിച്ചത് ശരിയല്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു.
Comments