മുംബൈ : എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്‌ക്കെതിരെ പരാതിയുമായി ദളിത് സംഘടനകൾ. വ്യാജ ജാതി സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് സർക്കാർ ജോലി തട്ടിയെടുത്തെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. സ്വാഭിമാനി റിപ്പബ്ലിക്കൻ പാർട്ടി, ഭീം ആർമി എന്നീ സംഘടനകളാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
സമീർ വാങ്കഡെ ദളിതനല്ലെന്നും ജോലിയ്‌ക്കായി നൽകിയ ജാതി സർട്ടിഫിക്കേറ്റ് വ്യാജമാണെന്നും സംഘടനകൾ നൽകിയ പരാതിയിൽ പറയുന്നു. ജോലി സ്വന്തമാക്കാൻ വാങ്കഡെ ജാതി സർട്ടിഫിക്കറ്റിൽ കൃത്രിമത്വം കാണിച്ചെന്ന ആരോപണവുമായി എൻസിപി മന്ത്രി നവാബ് മാലിക് പല തവണ രംഗത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാങ്കഡെയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട സംഘടനകൾ പോലീസിനെ സമീപിച്ചത്.
സമീർ വാങ്കഡെ ദളിതനല്ലെന്നും മുസ്ലീമാണെന്നുമാണ് നവാബ് മാലിക്ക് പറയുന്നത്. ഇതിന് തെളിവായി വാങ്കഡെയുടെ ജനന സർട്ടിഫിക്കറ്റും മന്ത്രി ഉയർത്തിക്കാട്ടുന്നു. ജനന സർട്ടിഫിക്കറ്റിൽ മതം രേഖപ്പെടുത്തേണ്ടയിടത്ത് മുസ്ലീം എന്നാണ് എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പിതാവിന്റെ പേര് ദാവൂദ് വാങ്കഡെ. ഇസ്ലാം മതം സ്വീകരിച്ച ദളിതർ ആനൂകൂല്യങ്ങൾ അർഹരല്ലെന്നും നവാബ് മാലിക്ക് വ്യക്തമാക്കിയിരുന്നു.
Comments