ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാർ നോട്ട് ആസാധുവാക്കൽ നടപ്പാക്കിയിട്ട് ഇന്ന് അഞ്ച് വർഷം തികയുന്നു. നോട്ട് നിരോധനം ഏർപ്പെടുത്തി അഞ്ച് വർഷം പൂർത്തിയാകുമ്പോൾ സാമ്പത്തിക രംഗത്ത് ഇന്ത്യ മികച്ച നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. കൂടാതെ രാജ്യത്തെ കള്ളപ്പണത്തിന്റെ തോത് വലിയ അളവിൽ കുറയ്‌ക്കാനുമായി. രാജ്യത്ത് സമ്പത്ത് വ്യവസ്ഥയെ ശുദ്ധീകരിക്കാനായതും, ഭീകരവാദ സംഘടനകളുടെ സാമ്പത്തിക സ്രോതസ്സിന് കടിഞ്ഞാണിട്ടതും നോട്ട് അസാധുവാക്കലിന്റെ നേട്ടങ്ങളാണ് വിലയിരുത്തപ്പെടുന്നത്.
കള്ളപ്പണത്തിനെതിരെ ശക്തമായ നടപടിയെന്നത് 2014 ൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. അധികാരത്തിലെത്തി രണ്ടര വർഷത്തിനിടെ സുപ്രധാനമായ ആ പ്രഖ്യാപനവും വന്നു. ആയിരത്തിന്റെയും അഞ്ഞൂറിന്റെ നോട്ടുകൾ അസാധുവായി. പകരം പുതിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകൾ പുറത്തിറങ്ങി. കള്ളപ്പണ, ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് വലിയ തിരിച്ചടിയായിരുന്നു നോട്ട് നിരോധനം.
ഭീകരതയേയും കുഴൽപ്പണ ഇടപാടുകളേയും റിയൽ എസ്‌റ്റേറ്റ് മാഫിയകളേയും ലക്ഷ്യമിട്ടായിരുന്നു നോട്ട് അസാധുവാക്കൽ. അത് കൃത്യമായി നടപ്പിലാവുകയും ചെയ്തു. നികുതിദായകരുടെ എണ്ണത്തിലും വൻ പുരോഗതി ഉണ്ടാക്കി. നോട്ടു അസാധുവാക്കലിന്റെ അടുത്ത വർഷം നികുതി ഇനത്തിൽ മാത്രം ലഭിച്ചത് ആറായിരം കോടി രൂപയാണ്. കള്ളപ്പണം സ്വയം പ്രഖ്യാപിച്ച് പിഴയൊടുക്കാനുള്ള അവസരം വിനിയോഗിച്ചത് 8 ലക്ഷം പേരാണ്. 70 ശതമാനം നികുതി ഈടാക്കി തിരിച്ചെടുത്ത നോട്ടുകളിലൂടെ നികുതി വരുമാനവും വർദ്ധിച്ചു.
ഡിജിറ്റൽ ഇടപാടുകൾ വർദ്ധിപ്പിക്കാനും നോട്ട് നിരോധനം മൂലം സാധിച്ചു. യുപിഐ ഇടപാടുകൾ വർദ്ധിച്ചു. നോട്ട് നിരോധനം പാളിയെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉന്നയിക്കുമ്പോഴും അത് തെളിയിക്കുന്നതിനാവശ്യമായ അടിസ്ഥാനപരമായ രേഖകളൊന്നും തന്നെയില്ല. സാമ്പത്തിക രേഖകൾ പരിശോധിക്കുകയാണെങ്കിൽ സാമ്പത്തിക രംഗത്ത് മുന്നിട്ട് തന്നെ നിൽക്കുകയാണ് രാജ്യം.
Comments