തിരുവനന്തപുരം : വിയറ്റ്‌നാമിൽ നിന്നും കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരാൻ ഒരുങ്ങി വ്യവസായ വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് വിയറ്റ്‌നാം അംബാസിഡർ ഫാം സാൻ ചൗവുമായി വ്യവസായ മന്ത്രി പി രാജീവ് ചർച്ച നടത്തി. വിയറ്റ്നാം – കേരളം സഹകരണം സംബന്ധിച്ച് തിരുവനന്തപുരത്തു സംഘടിപ്പിച്ച ശിൽപ്പശാലയിൽ പങ്കെടുക്കാനെത്തിയതായിരുന്നു വിയറ്റ്‌നാം സംഘം.
കേരളം സന്ദർശിച്ച വിയറ്റ്നാം സംഘവുമായി നടത്തിയ കൂടിക്കാഴ്ചയും ആശയവിനിമയവും ഏറെ ഫലപ്രദമായിരുന്നുവെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം വ്യവസായ മന്ത്രി പറഞ്ഞു. കൂടിക്കാഴ്ച വിയറ്റ്‌നാമിൽ നിന്ന് കേരളത്തിൽ പുതിയ നിക്ഷേപം കൊണ്ടുവരുന്നതിന് ഏറെ സഹായകരമായി മാറും എന്ന് പി രാജീവ് പ്രതീക്ഷ പ്രകടിപ്പിച്ചു . സംസ്ഥാനവുമായി ചേർന്ന് സംയുക്ത പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനുള്ള അനുകൂല സാഹചര്യങ്ങൾ വിയറ്റ്‌നാമീസ് സംഘത്തെ ബോധ്യപ്പെടുത്തി. സുഗന്ധ വ്യഞ്ജനങ്ങളുടെ വ്യാപാരവും ഇതുമായി ബന്ധപ്പെട്ട സംരംഭങ്ങളും വലിയ സാധ്യതയാണ്. കേരളത്തിലെ ചില്ലറവിൽപന മേഖല വിയ്റ്റ്‌നാമീസ് സംരംഭങ്ങൾക്ക് അനുകൂലമാണ്. പ്‌ളാസ്റ്റിക് – റബ്ബർ ഉൽപന്ന മേഖലയും സംയുക്ത പദ്ധതികൾക്ക് അനുയോജ്യമാണെന്നും പി രാജീവ് പറഞ്ഞു.
സാങ്കേതികവിദ്യ, റിസർച്ച് & ഡെവലപ്പ്‌മെന്റ് രംഗങ്ങളിൽ വിയറ്റ്‌നാം സഹകരണം അഭ്യർത്ഥിച്ചു. വിയറ്റ്‌നാം ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ സെന്ററാണ് ഇത്തരം പ്രവർത്തനങ്ങൾക്കെല്ലാം മേൽനോട്ടം വഹിക്കുന്നത്. കേരളത്തിലെ ഗുണമേൻമയുള്ള മനുഷ്യ വിഭവശേഷി, ഇൻഫ്രാസ്ട്രക്ചർ, ലോജിസ്റ്റിക്‌സ്, അനുമതിക്കായുള്ള അതിവേഗ സൗകര്യങ്ങൾ, ഉത്തരവാദ നിക്ഷേപ നയം എന്നിവ രാജ്യത്തെ ഏറ്റവും മികച്ചതാണ്. പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഭരണാധികാരികളും വ്യവസായ സംരംഭകരും ഉൾപ്പെടെയുള്ള വിയറ്റ്‌നാം സംഘത്തെ കേരളത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം കേരളം വിട്ട് വ്യവസായികൾ അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നതിനിടെയാണ് സംസ്ഥാനത്ത് വേരുറപ്പിക്കാൻ വിയറ്റ്‌നാമിനെ സർക്കാർ ക്ഷണിച്ചിരിക്കുന്നത്.
Comments