തിരുവനന്തപുരം : മോൻസൻ കേസിൽ സസ്‌പെൻഷനിലായ ഐജി ലക്ഷ്മണൻ കൂടുതൽ തട്ടിപ്പുകൾ നടത്തിയതായി വിവരം. ശബരിമല ദർശനത്തിനായി ഭക്തരിൽ നിന്നും വ്യാപകമായി പണം വാങ്ങിയെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. തട്ടിപ്പുനടത്തുന്നതിനായി ലക്ഷ്മൺ ഹൈദരാബാദിൽ ഓഫീസ് തുറന്നുവെന്നാണ് കണ്ടെത്തൽ. ദർശനത്തിനായി ഒരാളിൽ നിന്ന് 10,000 രൂപ മുതൽ വാങ്ങിയെന്നാണ് വിവരം.
എന്നാൽ ഈ വിവരം അറിഞ്ഞിട്ടും സ്‌പെഷ്യൽ ബ്രാഞ്ച് ഐജിക്കെതിരെ നടപടി എടുക്കാതെ പരാതി ഒതുക്കി തീർത്തുവെന്ന് ആരോപണം ഉയരുന്നുണ്ട്. കഴിഞ്ഞ സർക്കാരിന്റെ ശബരിമല തീർത്ഥാടന കാലത്താണ് ദർശനത്തിന്റെ പേരിൽ തട്ടിപ്പ് നടത്തുന്ന കാര്യം ഉന്നത ഉദ്യോഗസ്ഥർ അറിയുന്നത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അതിഥികളും ബന്ധുക്കളുമൊക്കെയെത്തുമ്പോൾ ശബരിമല ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരോട് ഇവർക്ക് പ്രത്യേക ദർശന സൗകര്യം ഒരുക്കാൻ പറയുക പതിവാണ്. എന്നാൽ ഐജി ലക്ഷ്മണയുടെ അതിഥികളായി നിരവധിപേർ ഓരോ ദിവസവും ശബരിമല ദർശനത്തിനെത്തിയതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.
ശബരിമലയിലുള്ള സ്‌പെഷ്യൽ ഓഫീസർമാർ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.പിന്നീട് സ്‌പെഷ്യൽ ബ്രാഞ്ച് തട്ടിപ്പ് അന്വേഷിച്ചു. തുടർന്നാണ് തട്ടിപ്പ് നടത്താനായി ഹൈദരാബാദിൽ ഓഫീസ് വരെ തുടങ്ങിയ വിവരം അറിഞ്ഞത്. എന്നാൽ തട്ടിപ്പ് പുറത്തറിഞ്ഞിട്ടും കാര്യമായ അന്വേഷണം നടത്താതെ തട്ടിപ്പ് ഒതുക്കി തീർക്കുകയായിരുന്നു.
ഐജിയുടെ ഭാഗത്ത് നിന്ന് പോലീസിന്റെ മാന്യതയ്‌ക്ക് ചേരാത്ത നടപടിയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് ഐജിയെ സസ്‌പെൻഡ് ചെയ്തത്. ഐജിക്ക് മോൻസൻ മാവുങ്കലുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്.
Comments