തിരുവനന്തപുരം : കേരളമൊട്ടാകെ ഒരേ മനസ്സോടെ കാത്തിരുന്ന ചിത്രമാണ് മോഹൻലാൽ നായകനായ ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’. ഏറെ കാലത്തെ കാത്തിരിപ്പിനും ആശയക്കുഴപ്പങ്ങൾക്കും ശേഷം ചിത്രം തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. മലയാളത്തിൽ ഏറ്റവും ചെലവേറിയ ചിത്രം തിയേറ്റർ റിലീസ് ചെയ്യാൻ പോകുന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ.
മോഹൻലാലിന്റെയും പ്രിയദർശന്റേയും സ്വപ്‌നമായിരുന്ന ഈ ചിത്രം കൊറോണ മഹാമാരി കാരണം വളരെ കാലം നീട്ടിക്കൊണ്ടുപോകേണ്ടി വന്നുവെന്ന് ആന്റണി പെരുമ്പാവൂർ ഫേസ്ബുക്കിൽ കുറിച്ചു. ഒട്ടേറെ ചർച്ചകൾ നടന്നു. ഒടുവിൽ നിങ്ങൾക്ക് വേണ്ടി ഞങ്ങൾ ഒരുക്കിയ ആ സ്വപ്ന ചിത്രം നിങ്ങളുടെ മുന്നിലേക്ക്, തീയേറ്ററുകളിലേക്കു തന്നെയെത്താൻ പോവുകയാണ്.
നിങ്ങളുടെ ആവേശത്തിനും കൈയ്യടികൾക്കും ആർപ്പുവിളികൾക്കും ഇടയിലേക്ക്, മരക്കാർ ഈ വരുന്ന ഡിസംബർ രണ്ടാം തീയതി കടന്നു വരും. നിങ്ങളുടെ പ്രതീക്ഷകളെ സാധൂകരിക്കുന്ന, മലയാള സിനിമക്കും ഇന്ത്യൻ സിനിമക്കും അഭിമാനമാകുന്ന ഒരു ചിത്രമായി മരക്കാർ മാറും എന്ന വിശ്വാസവും പ്രതീക്ഷയും പുലർത്തി കൊണ്ടാണ് ഈ തീരുമാനം.
ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള ശ്രമത്തിൽ ഒപ്പം നിന്ന ബഹുമാനപ്പെട്ട സാംസ്‌കാരിക മന്ത്രി ശ്രീ സജി ചെറിയാൻ സർ, മോഹൻലാൽ സർ, പ്രിയദർശൻ സർ, സുരേഷ് കുമാർ സർ, ഒപ്പം ആശീർവാദ് സിനിമാസുമായി എന്നും സഹകരിച്ചിട്ടുള്ള കേരളത്തിലെ തീയേറ്ററുകൾ, നിർമ്മാതാക്കൾ, വിതരണക്കാർ എന്നിവർക്കെല്ലാം ഈ അവസരത്തിൽ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. ‘കുഞ്ഞാലി വരും’ എന്ന് പറഞ്ഞാണ് ആന്റണി പെരുമ്പാവൂർ പോസ്റ്റ് അവസാനിപ്പിക്കുന്നത്.















