ന്യൂഡൽഹി: ഹിന്ദുത്വത്തെ ഇസ്ലാമിക് സ്റ്റേറ്റുമായി ഉപമിച്ച മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിനെതിരെ കേന്ദ്ര ഊർജവകുപ്പ് മന്ത്രി ആർ.കെ സിംഗ്. അയോദ്ധ്യയിലെ രാമക്ഷേത്രം നിർമിക്കുന്നതിനായി നടത്തിയ നിയമപോരാട്ടവും അന്തിമ വിധിയും പ്രതിപാദിക്കുന്ന സൺറൈസേഴ്‌സ് ഓവർ അയോദ്ധ്യ എന്ന പുസ്തകത്തിലാണ് ഹിന്ദുത്വത്തെ ഐഎസുമായി സൽമാൻ ഖുർഷിദ് താരതമ്യം ചെയ്തത്. ഖുർഷിദിന്റെ പ്രവൃത്തി തീർത്തും അപമാനകരമാണെന്നും ഒരു മതവിശ്വാസത്തെ മുഴുവനായും അപകീർത്തിപ്പെടുത്തിയെന്നും കേന്ദ്രമന്ത്രി ആർ.കെ സിംഗ് പ്രതികരിച്ചു.
സഹിഷ്ണുതയുടെ പരിധി കടക്കുന്ന പ്രവൃത്തിയാണ് ഖുർഷിദിന്റെ പരാമർശമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി എന്താണ് കോൺഗ്രസ് പാർട്ടി ചെയ്യുന്നതെന്നും ചോദിച്ചു. ജനങ്ങളുടെ മതവിശ്വാസത്തെ അപമാനിക്കുക, അതവർ സഹിക്കുമെന്ന് കരുതുക, അതാണ് കോൺഗ്രസ് ചെയ്യുന്നത്. അൽപമെങ്കിലും ബുദ്ധി പ്രയോഗിക്കാൻ കോൺഗ്രസ് തയ്യാറാകണം. തങ്ങൾ വളരെയധികം സഹിഷ്ണുതയുള്ളവരാണ്. എന്നാൽ മതവിശ്വാസത്തെ അധിക്ഷേപിക്കുന്നത് നോക്കിയിരിക്കുന്ന അത്രയും സഹിഷ്ണുതയുള്ളവരല്ല. എപ്പോഴും മിണ്ടാതിരിക്കുമെന്ന് കരുതരുതെന്നും കേന്ദ്രമന്ത്രി ആർ.കെ സിംഗ് വ്യക്തമാക്കി.
സൽമാൻ ഖുർഷിദിന്റെ പുസ്തകത്തിൽ അയോദ്ധ്യ കോടതിവിധി ഒരു മതത്തിന്റെ വിശ്വാസത്തിന് ലഭിച്ച മേൽക്കോയ്മയെന്നാണ് വിശേഷിപ്പിച്ചിരുന്നത്. കൂടാതെ ഹിന്ദുത്വത്തെ ഇസ്ലാമിക് സ്റ്റേറ്റുമായും ബോക്കോ ഹറാമുമായും ഖുർഷിദ് താരതമ്യം ചെയ്തു. സംഭവം വാർത്തയായതോടെ സൽമാൻ ഖുർഷിദിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയരുന്നത്.
Comments