പത്തനംതിട്ട: മണ്ഡലകാലത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ശബരിമലയിലെ കടകൾ ലേലത്തിൽ പിടിക്കാൻ മടിച്ച് വ്യാപാരികൾ. ഇതുവരെ 26 കടകൾ മാത്രമാണ് ലേലത്തിൽ പോയത്. വ്യാഴാഴ്ച നടന്ന ലേലവും പരാജയപ്പെട്ടു. കൊറോണ മാർഗനിർദ്ദേശത്തിന്റെ പേരിൽ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനാലാണ് കടകൾ ലേലത്തിലെടുക്കാൻ വ്യാപാരികൾ തയ്യാറാവാത്തത്.
അടിസ്ഥാന വിലയിൽ ഗണ്യമായ കുറവ് വരുത്തിയിട്ടും വ്യാപാരികൾ ലേലത്തിൽ നിന്ന് വിട്ടുനിൽക്കുന്നതോടെ കടുത്ത പ്രതിസന്ധിയിലാണ് ദേവസ്വം ബോർഡ്. സന്നിധാനം, പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിലായി 216 കടകളുടെ ലേലം നടക്കേണ്ടിടത് ഇതുവരെ പോയത് 26 കടകൾ മാത്രം.
പമ്പയിൽ കരിക്ക് വിൽക്കുന്ന സ്റ്റാൾ 45 ലക്ഷം രൂപയ്‌ക്ക് പോയതൊഴിച്ചാൽ മറ്റെല്ലാ കടകളും ദേവസ്വം ബോർഡ് നിശ്ചയിച്ചതിലും 35 ശതമാനത്തിൽ കുറഞ്ഞ തുകയ്‌ക്കാണ് ലേലം കൊണ്ടത്.
വരും ദിവസങ്ങളിലും ലേലം തുടരും. ലേലം പൂർത്തിയാക്കാനായില്ലെങ്കിൽ സർക്കാർ ഏജൻസികൾ ഉപയോഗിച്ചു ബദൽ സംവിധാനം ഒരുക്കാനാണ് ദേവസ്വം ബോർഡ് തീരുമാനം. എന്നാൽ ആ നടപടിയും ബോർഡിന്റെ നഷ്ടം നികത്താൻ പര്യാപ്തമാവില്ല.
Comments