മുംബൈ: മഹാരാഷ്‌ട്രയിലെ ഗഡ്ചിരോലിയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ച 26 കമ്യൂണിസ്റ്റ് ഭീകരരിൽ നിന്നും സൈന്യം കണ്ടെടുത്തത് വൻ ആയുധ ശേഖരങ്ങൾ. ഗഡ്ചിരോലിയിലെ ഗ്യാരപ്പെട്ടി വനമേഖലയിൽ നിന്നാണ് ആയുധശേഖരം പിടികൂടിയത്. കത്തി മുതൽ ബോംബ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കൾ വരെ സൈന്യം കണ്ടെടുത്തിട്ടുണ്ട്.
പ്രഹരശേഷി കൂടിയ സ്‌ഫോടക വസ്തുക്കൾക്ക് പുറമെ വാക്കി ടോക്കി, മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ, ടോർച്ച്, സോളാർ പാനലുകൾ തുടങ്ങിയവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ഇന്നലെയാണ് സിപിഐ മോവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയംഗമായ മിലിന്ദ് ബാബു റാവു ടെൽതുംദെ അടക്കം 26 പേരെ സുരക്ഷാ സേന വധിച്ചത്. പ്രദേശത്ത് നിന്നും ഇവരുടെ മൃതദേഹവും ലഭിച്ചിട്ടുണ്ട്. തലയ്‌ക്ക് 50ലക്ഷം ഇനാം പ്രഖ്യാപിച്ചിരുന്ന പിടികിട്ടാപുള്ളിയാണ് ഇയാൾ.
സി 60 പോലീസ് കമാൻഡോ സംഘം നടത്തിയ തിരിച്ചിലിനിടെയാണ് കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായത്. കിഴക്കൻ മഹാരാഷ്‌ട്രയിലെ മാർഡിൻതോല വനമേഖലയിലെ കോർച്ചിയിലായിരുന്നു സംഭവം. ശനിയാഴ്ച രാവിലെ മുതൽ ആരംഭിച്ച ഏറ്റുമുട്ടലിൽ വൈകിട്ടോടെയാണ് 26 ഭീകരരെ വധിച്ചതായി പോലീസ് വ്യക്തമാക്കിയത്.
Comments