മുംബൈ: കള്ളപ്പണ ഇടപാട് കേസിൽ മഹാരാഷ്‌ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി കാലാവധി ഇന്ന് അപേക്ഷിക്കുന്ന സാഹചര്യത്തിലാണ് ദേശ്മുഖിനെ സ്‌പെഷ്യൽ കോടതിയിൽ ഹാജരാക്കിയത്. വീട്ടിലെ ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്ന് കോടതിയിൽ അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടു. എന്നാൽ ആദ്യം ജയിലിലെ ഭക്ഷണം കഴിക്കാൻ കോടതി ഉപദേശിച്ചു. കഴിക്കുന്നില്ലെങ്കിൽ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. പ്രായവും ആരോഗ്യ നിലയും പരിഗണിച്ച് കിടക്ക അനുവദിക്കണമെന്ന ദേശ്മുഖിന്റെ ആവശ്യം കോടതി അംഗീകരിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നീണ്ട 12 മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇഡി ദേശ്മുഖിനെ അറസ്റ്റ് ചെയ്യുന്നത്.അധികാര സ്ഥാനം ദേശ്മുഖ് ദുരുപയോഗം ചെയ്തതായും ആഭ്യന്തര മന്ത്രിയായിരിക്കെ പിരിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ വഴി മുംബൈയിലെ റെസ്‌റ്റോറന്റുകളിൽ നിന്നും ബാറുകളിൽ നിന്നും 4.7 കോടി രൂപ കൈക്കൂലി വാങ്ങിയതായി സിബിഐ കണ്ടത്തിയിരുന്നു.
മുംബൈ പോലീസ് കമ്മീഷണറായിരുന്ന പരംബീർ സിംഗിന്റെ പരാതിയിലാണ് അനിൽ ദേശ്മുഖിനെതിരേ അന്വേഷണം ആരംഭിച്ചത്. ബാറുടമകളിൽ നിന്ന് 100 കോടി രൂപ പിരിക്കാൻ പോലീസ് ഉദ്യോഗസ്ഥനായിരുന്ന സച്ചിൻ വാസെയോട് അനിൽ ദേശ്മുഖ് നിർദേശിച്ചുവെന്നായിരുന്നു പരാതി.
പരംബീർ സിംഗിന്റെ ആരോപണത്തെ തുടർന്ന് പ്രാഥമിക അന്വേഷണം നടത്താൻ മുംബൈ ഹൈക്കോടതി സിബിഐയ്‌ക്ക് നിർദേശം നൽകി. ഇതിന് പിന്നാലെ ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്നും ദേശ്മുഖ് രാജി വെച്ചു. ഏപ്രിലിലാണ് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ സാമ്പത്തിക തിരിമറി കേസിൽ എൻഫോഴ്‌സ്‌മെന്റും അന്വേഷണം ആരംഭിക്കുകയായിരുന്നു.
Comments