കോഴിക്കോട്: പുലയനോടും പറയനോടും ചോവനോടും സിപിഎമ്മിന് ഇന്നും അയിത്തമാണെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. കോഴിക്കോട് പെരുവയൽ പഞ്ചായത്ത് ഓഫിസിലേക്ക് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനിടെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി.കെ പ്രേംനാഥ് നടത്തിയ അസഭ്യവർഷത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പട്ടികജാതി വിഭാഗത്തെ ജാതീയമായി അധിക്ഷേപിക്കുന്ന തരത്തിലുളള അസഭ്യപ്രയോഗം പരാമർശിച്ചായിരുന്നു കൃഷ്ണദാസിന്റെ വാക്കുകൾ. ഈ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ ഫേസ്ബുക്കിലൂടെയായിരുന്നു പി.കെ കൃഷ്ണദാസിന്റെ പ്രതികരണം.
സി.പി.എമ്മിന്റെ കോഴിക്കോട് ജില്ലാ കമ്മറ്റിയംഗമാണ് ഈ പ്രയോഗം നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കടുത്ത ജാതീയധിക്ഷേപം, പൊളിറ്റിക്കലി ശരികേടുള്ള ഈ പ്രയോഗം ഒരു പുരോഗമന പ്രസ്ഥാനം എന്ന് അവകാശപ്പെടുന്ന ഒരു പാർട്ടിയുടെ നേതാവാണ് പറയുന്നതെന്ന കാര്യവും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
പെരുവയൽ പഞ്ചായത്ത് അംഗം പികെ ഷറഫുദ്ദീനെതിരെ ആയിരുന്നു പ്രേംനാഥിന്റെ അസഭ്യവർഷം. സമരത്തെ അഭിസംബോധന ചെയ്തുളള പ്രസംഗത്തിൽ ഉടനീളം നേതാവ് ഇത്തരം വാക്കുകൾ കൊണ്ട് നിറയ്‌ക്കുകയായിരുന്നു. ആവേശം കൊണ്ട് അക്ഷരത്തെറ്റ് പറ്റിയതല്ലെന്നും ആവർത്തിച്ചുപറയുകയാണെന്നും പറഞ്ഞ് വീണ്ടും അസഭ്യവാക്കുകൾ ആവർത്തിക്കുകയും ചെയ്തു.
പ്രസംഗത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലും പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. വനിതകൾ ഉൾപ്പെടെ പങ്കെടുത്ത സമരത്തിലായിരുന്നു കേട്ടാൽ അറയ്‌ക്കുന്ന അസഭ്യവർഷം.
ഫേസ്ബുക്ക് പ്രതികരണം വായിക്കാം
Comments