ന്യൂഡൽഹി: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി വീണ്ടും വീട്ടുതടങ്കലിൽ. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മെഹബൂബ മുഫ്തി വീട്ടുതടങ്കലിലായിരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഭീകരാക്രമണങ്ങളും സുരക്ഷാ സേനയുടെ ഏറ്റുമുട്ടലുകളും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വർദ്ധിച്ചുവരികയാണ്.
താഴ്‌വരയിൽ തീവ്രവാദികൾക്കെതിരെ സുരക്ഷാ സേന നടത്തുന്ന പ്രതിരോധങ്ങൾക്കെതിരെ മെഹബൂബ മുഫ്തി വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.തീവ്രവാദികളെ അനുകൂലിച്ചും സർക്കാർ നീക്കങ്ങളെ എതിർത്തുമാണ് മെഹബൂബ രംഗത്തെത്തിയത്. സൈന്യം നടത്തുന്ന തിരിച്ചടികളിൽ ഭീകരരല്ല സാധാരണക്കാരാണ് കൊലചെയ്യപ്പെടുന്നതെന്നാണ് മെഹബൂബയുടെ വാദം. ഇതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മെഹബൂബ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു.
കശ്മീരിൽ നടക്കുന്ന ഏറ്റുമുട്ടലിൽ നിരവധി ഭീകരരാണ് കൊല്ലപ്പെടുന്നത്. താഴ്‌വരയിൽ തീവ്രവാദികൾ കൊല്ലപ്പെടുന്നുണ്ടോ ഇല്ലയോ എന്ന് ആർക്കും അറിയില്ലെന്നാണ് മെഹബൂബ മുഫ്തിയുടെ പരിഹാസം. എന്നാൽ ഏറ്റുമുട്ടലിൽ സാധാരണക്കാർ കൊല്ലപ്പെട്ടതായി അറിയാമെന്നും മെഹബൂബ സൈന്യത്തിനെതിരെ വിമർശനം നടത്തിയിരുന്നു. ജമ്മു കശ്മീരിൽ തീവ്രവാദത്തിന്റെ പേരിൽ പൊതുജനങ്ങൾ ആക്രമിക്കപ്പെടുകയാണെന്നാണ് അവരുടെ വാദം.
കശ്മീരിൽ സുരക്ഷാസേനയുടെ എണ്ണം വർധിപ്പിച്ചപ്പോഴും മെഹബൂബ മുഫ്തി വിമർശനവുമായി എത്തിയിരുന്നു. സൈന്യത്തിന്റെ എണ്ണം വർധിപ്പിച്ച് താഴ്‌വരയെ കന്റോൺമെന്റാക്കി മാറ്റാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നായിരുന്നു അന്ന് മെഹബൂബ പരിഹസിച്ചത്. ടി20 ലോകകപ്പിൽ പാകിസ്താനെ അനുകൂലിച്ച് വിജയം ആഘോഷിച്ച കശ്മീരികളെ പിന്തുണച്ചും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മുഫ്തി വിവാദത്തിൽപ്പെട്ടിരുന്നു.
Comments