ശ്രീനഗർ : ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വകവരുത്തിയത് ഹിസ്ബുൾ കമാൻഡറെ. നാല് വർഷക്കാലമായി ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര കമാൻഡറായിരുന്ന മുദാസിർ വാഗായി ആണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാ സേന സ്ഥിരീകരിച്ചു. കുൽഗാമിലെ അഷ്മുജി മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ ഉച്ചയോടെയാണ് വാഗായിയെ സുരക്ഷാ സേന വധിച്ചത്.
പോലീസുകാരാണ് കൊല്ലപ്പെട്ട വാഗായിയാണെന്ന് സ്ഥിരീകരിച്ചത്. കുൽഗാമിലെ മൽവാൻ ഗ്രാമവാസിയാണ് മുദാസിർ വാഗായി. 2018 മുതൽ ഭീകര സംഘടനയിൽ ചേർന്ന് പ്രവർത്തിക്കുന്ന വാഗായിയെ പോലീസ് എ പ്ലസ് കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്ത ആയുധങ്ങൾ വിദഗ്ധ സംഘം പരിശോധിക്കുകയാണ്.
രാവിലെയോടെയാണ് അഷ്മുജി മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർ ഉൾപ്പെടെ അഞ്ച് പേരെയാണ് സുരക്ഷാ സേന വധിച്ചത്.
Comments