തിരുവനന്തപുരം : എസ്എഫ്‌ഐ നേതാവ് അനുപമയുടെ കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ദമ്പതികളിൽ നിന്നും തിരികെ വാങ്ങി. ശിശുക്ഷേമസമിതി ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. കുഞ്ഞിനെ നാളെ കേരളത്തിൽ എത്തിക്കും.
രാവിലെയാണ് കുഞ്ഞിനെ ഏറ്റുവാങ്ങാൻ ഉദ്യോഗസ്ഥർ ആന്ധ്രയിലേക്ക് പോയത്. വൈകീട്ടോടെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ കുഞ്ഞിനെ ഏറ്റുവാങ്ങുകയായിരുന്നു. യാതൊരു എതിർപ്പുമില്ലാതെയാണ് അദ്ധ്യാപക ദമ്പതികൾ കുഞ്ഞിനെ തിരികെയേൽപ്പിച്ചത്. ഉടനെ കുട്ടിയുമായി ഉദ്യോഗസ്ഥർ മടങ്ങി. കഴിഞ്ഞ മൂന്ന് മാസമായി ആന്ധ്രയിലെ ദമ്പതികൾക്കൊപ്പമാണ് കുഞ്ഞുള്ളത്.
കുഞ്ഞിനെ തിരികെ കിട്ടിയതോടെ മാസങ്ങൾ നീണ്ട അനുപമയുടെ നിയമ പോരാട്ടത്തിനാണ് വിരാമമാകുന്നത്. കഴിഞ്ഞ ഏപ്രിൽ മുതലാണ് കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ട് അനുപമ നിയമപോരാട്ടം ആരംഭിച്ചത്. കുട്ടിയെ തന്റെ സമ്മതമില്ലാതെ പിതാവ് നാട് കടത്തിയെന്ന് ആരോപിച്ച് ഏപ്രിലിലാണ് അനുപമ പോലീസിൽ ആദ്യമായി പരാതി നൽകിയത്. എന്നാൽ ഇതിൽ സിപിഎം നേതാവ് കൂടിയായ അനുപമയുടെ പിതാവിനെതിരെ പോലീസ് കേസ് എടുത്തിരുന്നില്ല. പിന്നീട് കഴിഞ്ഞ മാസം കുഞ്ഞിനെ വേണമെന്ന ആവശ്യം അനുപമ വീണ്ടും ഉന്നയിച്ചു. തുടർന്ന് മാദ്ധ്യമങ്ങൾ വിഷയം ഏറ്റെടുത്തതോടെയാണ് അനുപമയുടെ പരാതിയിൽ പോലീസ് ഇടപെട്ടത്.
അന്വേഷണത്തിന്റെ ആരംഭത്തിൽ തന്നെ കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികൾക്ക് ദത്ത് നൽകിയതായി വ്യക്തമായിരുന്നു. തുടർന്ന് കുട്ടിയെ തിരികെ ലഭിക്കാനുള്ള നിയമ പോരാട്ടത്തിലായിരുന്നു അനുപമ.
Comments