മുംബൈ : എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുൻ എസിപി. തന്റെ മകനെ സമീർ വാങ്കഡെ വ്യാജ ലഹരിമരുന്ന് കേസിൽ അറസ്റ്റ് ചെയ്‌തെന്നാണ് ആരോപണം. മുംബൈ മുൻ എസിപി ആനന്ദ് കെൻജാലേയാണ് വാങ്കഡെയ്‌ക്കെതിരെ ഗുരുത ആരോപണം ഉന്നയിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട വിചാരണ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് സമീർവാങ്കഡെയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എൻസിബി ഓഫീസർക്കെതിരെ ലഹരി കേസിൽ അറസ്റ്റിലായ ശ്രേയസ് കെൻജാലേയും കോടതിയെ സമീപിച്ചിട്ടുണ്ട്.
ഈ വർഷം ജൂണിലായിരുന്നു ശ്രേയസിനെ ലഹരിമരുന്ന് കേസിൽ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. എൻഡിപിഎസ് നിയമത്തിലെ 8 (സി), 20 ( ബി)(ii) (എ), 22 (സി), 27, 27 (എ), 29, 28 എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ ശ്രേയസിനെതിരായ കേസ് കെട്ടിച്ചമച്ചാതാണെന്നാണ് മുൻ എസിപി വ്യക്തമാക്കുന്നത്.
തന്നെ അറസ്റ്റ് ചെയ്യാൻ എത്തിയ സംഘത്തോടൊപ്പം സമീർ വാങ്കഡെയും ഉണ്ടായിരുന്നുവെന്ന് ശ്രേയസ് കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു. എന്നാൽ ഇക്കാര്യം കേസുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ടിലും രേഖപ്പെടുത്തിയിട്ടില്ല. തന്റെ അപ്പാർട്ട്‌മെന്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ശ്രേയസ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments