തിരുവനന്തപുരം: നെടുമ്പാശേരി വിമാനത്താവളത്തിന് കെ.കരുണാകരന്റെ പേര് ഇടാൻ കഴിയാത്തത് ഇന്നും തന്റെ സ്വകാര്യ ദു:ഖമാണെന്ന് മകനും എംപിയുമായ കെ.മുരളീധരൻ. നെടുമ്പാശേരി വിമാനത്താവളത്തിന് വേണ്ടി വളരെയധികം അധ്വാനിച്ച വ്യക്തിയായിരുന്നു കരുണാകരൻ. സംസ്ഥാന സർക്കാർ നിയമസഭയിൽ ഒരു പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചാൽ നടക്കുന്ന കാര്യമായിരുന്നു അതെന്നും കെ.മുരളീധരൻ പറഞ്ഞു. കെ.എസ്.പ്രേമചന്ദ്രക്കുറുപ്പ് രചിച്ച ‘ലീഡർക്കൊപ്പം മൂന്നരപ്പതിറ്റാണ്ട്’ എന്ന പുസ്തകപ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ.
2010ലാണ് കരുണാകരൻ അന്തരിച്ചത്. 2011ൽ കോൺഗ്രസിന് മേധാവിത്വമുള്ള യുഡിഎഫ് സർക്കാർ കേരളത്തിൽ അധികാരത്തിൽ വന്നു. 2014 വരെ യുപിഎ സർക്കാരാണ് കേന്ദ്രത്തിൽ ഉണ്ടായിരുന്നത്. പക്ഷേ പേരിടൽ മാത്രം നടന്നില്ല. ഇനി ഇങ്ങനെ ഒരു ഭരണസമവാക്യം ഏത് കാലത്ത് വരുമെന്ന് തനിക്ക് അറിയില്ലെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിൽ കോൺഗ്രസിന് ഒരു ലീഡർ മാത്രമാണ് ഉള്ളതെന്നും, കെ കരുണാകരന്റെ ചെരുപ്പിന്റെ വാറഴിക്കാൻ കഴിയാത്തവരാണ് അതിന് ശേഷം വന്ന താനുൾപ്പെടെയുള്ളവരെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.















