മുംബൈ : മഹാരാഷ്ട്രയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്താനാണ് മമത ബാനർജി മഹാരാഷ്ട്രയിലെത്തിയത്. ഇതിനിടെയാണ് മമതയുടെ ക്ഷേത്ര ദർശനം. ശിവസേന നേതാവ് ഉദ്ധത് താക്കറെയുടെ ആരോഗ്യത്തിന് വേണ്ടി സിദ്ധിവിനായകനോട് പ്രാർത്ഥിച്ചുവെന്ന് മമത മാദ്ധ്യമങ്ങളോട് പറഞ്ഞു.
വീട്ടിൽ എന്നും ഗണപതിയെ പൂജിക്കാറുണ്ട്. മുംബൈയിലേക്ക് നിരവധി തവണ വന്നിട്ടുണ്ടെങ്കിലും സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്താൻ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. ഉദ്ധവ് താക്കറെ ആരോഗ്യം വീണ്ടെടുക്കാൻ പ്രാർത്ഥിച്ചുവെന്നും മഹാരാഷ്ട്ര സർക്കാരിനോട് നന്ദി അറിയിക്കുന്നതായും മമത പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ നേതാക്കളുടെ ക്ഷേത്ര ദർശനങ്ങൾ നവമാദ്ധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന് മുൻപ് മസ്ജിദിൽ പോയി പ്രാർത്ഥിച്ച ദീദി ഇപ്പോൾ ക്ഷേത്ര ദർശനം നടത്തുന്നു എന്ന ആക്ഷേപങ്ങളാണ് ഉയരുന്നത്.
ശിവസേന നേതാവ് സഞ്ജയ് റാവത്തും മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെയുമായി കൂടിക്കാഴ്ച നടത്താനാണ് മമത മഹാരാഷ്ട്രയിലെത്തിയത്. നരിമാൻ പോയിന്റില്‍ വെച്ചാണ് നേതാക്കൾ തമ്മിൽ യോഗം നടക്കുന്നത്. മമതയുടെ തൃണമൂൽ കോൺഗ്രസ്, കോൺഗ്രസുമായി സഖ്യത്തിലേർപ്പെടുമെന്ന ആരോപണങ്ങൾ തള്ളിക്കൊണ്ടാണ് ശിവസേന നേതാക്കളുമായി ദീദി കൂടിക്കാഴ്ച നടത്തുന്നത്. അടുത്തിടെ ഡൽഹിയിലെത്തിയ മമത സോണിയ ഗാന്ധിയെ കാണാതെ മടങ്ങിയതും ഇത്തരം ആരോപണങ്ങളെ കൂടുതൽ ശക്തമാക്കിയിരുന്നു.
Comments