കൊച്ചി: സംസ്ഥാനത്ത് പലയിടത്തും കുറുവ സംഘത്തിന്റെ സാന്നിധ്യം ശക്തമാകുന്നു. കേരള-തമിഴ്‌നാട് അതിർത്തികളാണ് കുറുവ സംഘം പ്രധാനമായും താവളമാക്കിയിരിക്കുന്നത്. വീടുകളുടെ പിൻവാതിൽ തകർത്ത് അകത്ത് കയറുന്നതാണ് ഇവരുടെ പ്രധാനരീതി. പിൻവാതിലുകൾക്ക് ബലം കുറവായിരിക്കും എന്നതാണ് കുറുവ സംഘം മുതലാക്കുന്നത്. മൂന്ന് പേരുടെ സംഘമായിരിക്കും പലപ്പോഴും മോഷണത്തിന് എത്തുന്നത്. വളരെ കുറച്ച് വസ്ത്രങ്ങൾ മാത്രമായിരിക്കും ഇവർ ധരിച്ചിട്ടുണ്ടാവുക. ശരീരത്തിൽ എണ്ണയും കരിയും പുരട്ടിയിട്ടുണ്ടാകും. മോഷണശ്രമത്തിനിടെ പിടികൂടിയാൽ വഴുതി രക്ഷപെടാൻ വേണ്ടിയാണിത്.
വീടുകൾ പൊളിച്ച് അകത്ത് കയറാൻ ബുദ്ധിമുട്ട് വരികയാണെങ്കിൽ വീടിനുള്ളിൽ ഉള്ളവരെ പുറത്തിറക്കാനും ഇവർ പ്രത്യേക മാർഗ്ഗങ്ങൾ ഉപയോഗിക്കാറുണ്ട്. കുഞ്ഞുങ്ങൾ കരയുന്നത് പോലുള്ള ശബ്ദമോ, ടാപ്പ് തുറന്ന് വെള്ളം ഒഴുക്കി വിടുകയോ ചെയ്യും. ശബ്ദം കേട്ട് വീട്ടിലുള്ളവർ പുറത്തിറങ്ങിയാലുടനെ അവരെ അടിച്ച് വീഴ്‌ത്തി അകത്ത് കയറും. വീട്ടിനകത്ത് കയറി കഴുത്തിൽ കത്തി വച്ച് വിരട്ടിയാലുടനെ ഉടമസ്ഥർ പണവും സ്വർണ്ണവും എല്ലാം എടുത്ത് നൽകും. ധരിച്ചിരിക്കുന്ന ആഭരണങ്ങൾ മുറിച്ചെടുക്കാനായി കട്ടിയുള്ള പ്രത്യേക തരം കത്രികകളും ഇവരുടെ കയ്യിൽ ഉണ്ടാകും.
കോഴിക്കോട്, മലപ്പുറം, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഇവർ കൂടുതലായും മോഷണത്തിനെത്തുന്നത്. പകൽസമയം ഉരൽനിർമ്മാണം, ചൂൽ വിൽപ്പന, ഭിക്ഷാടനം, ആക്രി പെറുക്കൽ തുടങ്ങിയ കാര്യങ്ങളുമായി സ്ത്രീകളുടെ സംഘം കറങ്ങും. വീടുകൾ നോക്കിവച്ച ശേഷം ഒരു വർഷം വരെ കാത്തിരുന്ന് ഇവർ മോഷണം നടത്തുമെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ദിവസം കോട്ടയം അതിരമ്പുഴയിലും കുറുവ സംഘം എത്തിയതായി സംശയം ഉണ്ടായിരുന്നു. എന്നാൽ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
Comments