തിരുവനന്തപുരം: തിരുവല്ലയിലെ സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎം കൊട്ടേഷൻ സംഘമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ എ.വിജയരാഘവനും സിപിഎം നേതൃത്വവും മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗുണ്ടാസംഘം നടത്തിയ കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവെച്ച് നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചതിന് സിപിഎം സെക്രട്ടറിക്കെതിരെ നടപടിയെടുക്കണം. മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പിണറായി വിജയന്റെ പൊലീസ് തന്നെ വ്യക്തമാക്കിയിട്ടും സിപിഎം നേതാക്കൾ ആർഎസ്എസിന്റെ പേര് അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കുകയാണ്.
കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന പൊലീസിന്റെ കണ്ടെത്തൽ അംഗീകരിക്കാതെ ഉൾപ്പാർട്ടി പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പെരിയ ഇരട്ടക്കൊലയിൽ മുൻ എംഎൽഎയെ സിബിഐ പ്രതി ചേർത്തതോടെ പ്രതിരോധത്തിലായ സിപിഎമ്മും സർക്കാരും ഒരു രക്തസാക്ഷിയെ സൃഷ്ടിക്കാനുള്ള വ്യഗ്രതയിലാണ്. തുടർച്ചയായ കൊലപാതകങ്ങളും ഭീകരവാദ പ്രവർത്തനങ്ങളും കേരളത്തിലെ ആഭ്യന്തരവകുപ്പ് പൂർണ്ണ പരാജയമാണെന്ന് അടിവരയിടുന്നതായും സുരേന്ദ്രൻ പറഞ്ഞു.
കേസിൽ നാല് പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്. ജിഷ്ണു, നന്ദു, പ്രമോദ്, മുഹമ്മദ് എന്നിവരാണ് പിടിയിലായത്. ആലുവ കരുവാറ്റയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇതിൽ ഒരാൾ സിപിഎം പ്രവർത്തകനും മറ്റൊരാൾ ഡിവെഎഫ്ഐ പ്രവർത്തകനുമാണ്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിൽ വയലിൽ വച്ച് കൊലപാതകം നടന്നത്. ബൈക്കിലെത്തിയ ഗുണ്ടാസംഘം സന്ദീപിനെ വയലിലേക്ക് വലിച്ച് ഇഴച്ചു കൊണ്ടുപോയി വെട്ടുകയായിരുന്നു. സംഭവത്തിന് പിന്നിൽ രാഷ്ട്രീയകാരണങ്ങളല്ലെന്നും വ്യക്തിവൈരാഗ്യമാണെന്നും പോലീസും പറഞ്ഞിട്ടുണ്ട്.
Comments