ഇടുക്കി: കോളേജിന് അനുമതി വാങ്ങി നൽകാമെന്ന് വ്യാജ വാഗ്ദാനം നൽകി ഇടുക്കി ജില്ലയിലെ ചില സിപിഐ നേതാക്കൾ 86 ലക്ഷം രൂപ വാങ്ങിയതായി പരാതി. റിട്ട.എസ്.ഐ കോഴിക്കോട് കിഴക്കേപ്പറമ്പിൽ ശ്രീധരൻ, മകൻ ശ്രീലേഷ് എന്നിവരാണ് വണ്ടൻമേട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. 2013 മുതൽ 2017 വരെയുള്ള സമയത്ത് തട്ടിപ്പ് നടത്തിയതായാണ് പറയുന്നത്. 50 ലക്ഷം രൂപ പാർട്ടി ഫണ്ടിലേക്ക് നൽകിയെന്നും, ബാക്കി തുക സിപിഐ നേതാക്കൾ തട്ടിച്ചെന്നുമാണ് ഇയാൾ പരാതി നൽകിയിരിക്കുന്നത്. പണം നൽകിയതിന്റെ ബാങ്ക് രേഖകളും ഇവർ ഹാജരാക്കിയിട്ടുണ്ട്. സിപിഐ നേതാക്കൾ പണം തട്ടിയതാണെന്ന് മനസിലാക്കിയ കുടുംബം ആത്മഹത്യാ ഭീഷണി മുഴക്കിയാണ് പോലീസിനെ സമീപിച്ചത്.
ജില്ലയിലെ സിപിഐ നേതാക്കളായ കെ.കെ.സജികുമാർ, സി.കെ.കൃഷ്ണൻകുട്ടി, വി.ധനപാലൻ, ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ, സെക്രട്ടറിയേറ്റിലെ ചില ജീവനക്കാർ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഇടതുപക്ഷ സർക്കാരിൽ തങ്ങൾക്കുള്ള സ്വാധീനം ഉപയോഗിച്ച് കോളേജിന് അംഗീകാരം നേടി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയതെന്നും പരാതിയിൽ പറയുന്നു.
അതേസമയം പണം കൈമാറിയ പോലീസ് സ്റ്റേഷൻ പരിധിയിൽ പരാതി നൽകാനാണ് വണ്ടൻമേട് പോലീസ് നിർദ്ദേശിച്ചത്. എന്നാൽ വണ്ടൻമേട് സ്റ്റേഷനിൽ പരാതി നൽകുന്നതിന് മുൻപ് കുന്ദമംഗലം പോലീസ് സ്റ്റേഷനിലും ഇവർ പരാതി നൽകിയിരുന്നു. പരാതിക്കാരനെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നാണ് കുന്ദമംഗലം സ്റ്റേഷനിൽ നിന്നും പരാതിക്കാരനെ അറിയിച്ചത്.
Comments