കൊൽക്കത്ത : പ്രാദേശിക പത്രങ്ങളെ സ്തുതിപാഠകരാക്കാൻ പുതിയ തന്ത്രവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സർക്കാർ അനുകൂല വാർത്തകൾ നൽകുന്ന പത്രങ്ങൾക്ക് മാത്രമേ ഇനി പരസ്യങ്ങൾ നൽകുകയുള്ളൂ എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. പത്രങ്ങളുടെ പ്രതികൾ ജില്ലാ മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കാൻ എല്ലാ പത്രാധിപർക്കും മമതാ ബാനർജി നിർദ്ദേശം നൽകി.
കൊൽക്കത്തയിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സർക്കാരിന്റെ പരസ്യങ്ങൾ ലഭിക്കണമെങ്കിൽ സർക്കാർ അനുകൂല വാർത്തകൾ മാത്രമേ മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിക്കാവൂ. തനിക്ക് അതല്ലാത്ത വാർത്തകൾ ആവശ്യമില്ല. അതുകൊണ്ടുതന്നെ എല്ലാ പത്രാധിപരും പത്രങ്ങളുടെ പ്രതികൾ ജില്ലാ മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കണം. സർക്കാർ അനുകൂല വാർത്തകളാണോ നിങ്ങൾ നൽകുന്നതെന്ന് പരിശോധിച്ച ശേഷം പരസ്യങ്ങൾ നൽകാൻ ജില്ലാ മജിസ്‌ട്രേറ്റിനോട് താൻ നിർദ്ദേശിക്കാമെന്നും മമതാ ബാനർജി പറഞ്ഞു. നെഗറ്റീവ് വാർത്തകൾ പോലും പോസിറ്റീവ് വാർത്തകളാക്കി മാറ്റാൻ പത്രങ്ങൾ ശ്രമിക്കണമെന്നും മമത കൂട്ടിച്ചേർത്തു.
വാർത്താ സമ്മേളനത്തിനിടെ പ്രാദേശിക മാദ്ധ്യമങ്ങൾക്ക് സർക്കാർ പരസ്യങ്ങൾ ലഭിക്കുന്നില്ലെന്ന് ഒരു മാദ്ധ്യമ പ്രവർത്തക പറഞ്ഞിരുന്നു. ഇതിനോടായിരുന്നു മമതാ ബാനർജിയുടെ പ്രതികരണം.
നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോൽവിയും, ബിജെപിയുടെ വിജയക്കുതിപ്പിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് അഴിച്ചുവിട്ട അക്രമങ്ങളും മമതയുടെ പ്രതിച്ഛായയ്‌ക്ക് വലിയ മങ്ങലാണ് ഏൽപ്പിച്ചിട്ടുള്ളത്. ഇത് വീണ്ടെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് പരസ്യങ്ങൾ നൽകുന്നതിന് മമത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
Comments