തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം മുന്നറിയിപ്പില്ലാതെ തുറന്നുവിടുന്നത് കാരണം അണക്കെട്ടിന് സമീപം താമസിക്കുന്ന ജനങ്ങൾക്കും അവരുടെ സ്വത്തുക്കൾക്കുമുണ്ടായ നഷ്ടം നികത്താൻ തമിഴ്‌നാട് സർക്കാരിന് നിർദ്ദേശം നൽകണമെന്ന് കേരളം സുപ്രീം കോടതിയിൽ. ബുധനാഴ്ച സുപ്രീം കോടതിയിൽ നൽകിയ ഇടക്കാല ഹർജിയിലാണ് ഈ ആവശ്യം കേരളം ഉന്നയിച്ചത്.
പകൽ സമയം ഷട്ടറുകൾ തുറന്നു വലിയ അളവിൽ വെള്ളം പുറത്തുവിടരുതെന്ന് തമിഴ്‌നാടിന് നിർദ്ദേശം നൽകണമെന്ന് കേരളം ഹർജിയിൽ ആവശ്യപ്പെട്ടു.മുല്ലപ്പെരിയാർ അണക്കെട്ടിനു താഴെ താമസിക്കുന്ന ജനങ്ങളുടെ പ്രയാസം ഒഴിവാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചപ്രകാരം മേൽനോട്ട സമിതിക്ക് നിർദ്ദേശം നൽകണം.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് നിയന്തിക്കാൻ രാവിലെയും രാത്രിയും ജലം തുറന്നുവിടാൻ തമിഴ്‌നാടിനു നിർദ്ദേശം നൽകണം.മുന്നറിയിപ്പില്ലാതെ പകൽ നേരം വലിയ അളവിൽ ജലം തുറന്നുവിടുന്നത് ഒഴിവാക്കണമെന്നും ഹർജിയിൽ കേരളം ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാറിൽ നിന്നും മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതും നാശനഷ്ടമുണ്ടാകുന്നതും പതിവായതോടെ മുഖ്യമന്ത്രിയുമായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ചർച്ച നടത്തിയ ശേഷമാണ് ഹർജി നൽകാൻ തീരുമാനമായത്. ഈ മാസം 10 ന് മുല്ലപ്പെരിയാർ കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.
Comments