കോയമ്പത്തൂർ: സംയുക്ത സൈനിക മേധാവി വിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തും ഉൾപ്പടെ 13 പേർ മരിച്ച കൂനൂർ ഹെലികോപ്ടർ ദുരന്തത്തിൽ നിന്ന് രാജ്യം ഇത് വരെ മുക്തരായിട്ടില്ല.സമാനകളില്ലാത്ത സേവനം രാജ്യത്തിന് നൽകിയ ധീരസൈനികരുടെ മരണത്തിൽ വിലപിക്കുകയാണ് രാജ്യം.
കൂനൂർ ദുരന്തമുണ്ടായതിന് മിനുറ്റുകൾക്കകം ദുരന്തമുഖത്തേക്ക് ആദ്യം ഓടിയെത്തിയത് നീലഗിരിക്കാരായിരുന്നു. കയ്യും മെയ്യും മറന്ന് അവർ രക്ഷാ പ്രവർത്തനത്തിൽ അണിചേർന്നു.തീഗോളം ഹെലികോപ്ടറിനെ വിഴുങ്ങുമ്പോഴും നാട്ടുകാർ അതൊന്നും കാര്യമാക്കാതെ രക്ഷാപ്രവർത്തനത്തിൽ മുഴുകിയിരിക്കുകയായിരുന്നു.
അപകടവിവരം പുറത്ത് അറിയിച്ചതും നാട്ടുകാരായിരുന്നു. ദുരന്തത്തിൽപ്പെട്ടത് രാജ്യത്തിന്റെ സംയുക്തസൈനികനും പത്‌നിയും സംഘവുമാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രാർത്ഥനയോടെയായി പിന്നെ കാത്തിരിപ്പ്. ദു:ഖവാർത്തകൾ കേൾക്കാതിരിക്കാൻ കൈകൾ കൂപ്പി പ്രാർത്ഥിക്കുന്ന ഭാരതീയരുടെ മുൻപന്തിയിൽ നാട്ടുകാർ ഉണ്ടായിരുന്നു. ഒടുവിൽ ധീരസൈനികരുടെ വിയോഗവാർത്ത പുറത്തറിഞ്ഞതോടെ ദു:ഖം അണപ്പൊട്ടിയൊഴുകുകയായിരുന്നു.
ധീരസൈനികരുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള ആംബുലൻസുകൾ നീലഗിരി ജില്ലയിലെ മദ്രാസ് റെജിമെന്റൽ സെന്ററിൽ നിന്ന് സുലൂർ എയർബേസിലേക്ക് പുറപ്പെട്ടപ്പോൾ തങ്ങളുടെ പ്രിയപ്പെട്ട സൈനികരെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരക്കണക്കിന് നീലഗിരിക്കാരാണ് റോഡിനിരുവശവും തടിച്ചുകൂടിയത്.
കൈകുഞ്ഞുങ്ങളേയും കൈയ്യിലെടുത്ത് ആബാലവൃദ്ധം ജനങ്ങൾ കയ്യിൽ പുഷ്പങ്ങളുമായാണ് റോഡിനിരുവശവും അണിനിരന്നത്. സൈനികരുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള ആംബുലൻസുകൾ റോഡിൽകൂടി കന്നുപോയപ്പോൾ പലരും ഈറനണിഞ്ഞു.തേങ്ങലടക്കാൻ പാടുപെടുകയായിരുന്നു എല്ലാവരും.ആംബുലൻസുകൾക്ക് പുഷ്പാർച്ചന നടത്തുമ്പോഴും ജനങ്ങൾ വിതുമ്പുകയായിരുന്നു.ആബുലൻസിന് അകമ്പടിയായി പുറപ്പെടാൻ തയ്യാറായ ജനങ്ങളെ ഏറെ പാടുപെട്ടാണ് നിയന്ത്രിച്ചത്. ദു:ഖം അണപ്പൊട്ടിയൊഴുകുമ്പോൾ എങ്ങനെ ജനങ്ങളെ നിയന്ത്രിക്കണമെന്നറിയാതെ ആശയക്കുഴപ്പത്തിലായിരുന്നു പോലീസുകാരും മറ്റ് സേനാംഗങ്ങളും.
രാജ്യത്തെയാകെ വേദനയിലാഴ്‌ത്തിക്കൊണ്ടാണ് ഊട്ടിയ്‌ക്കടുത്തുള്ള കൂനൂരിൽ വെച്ചുണ്ടായ ഹെലികോപ്ടർ അപകടത്തിൽ ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് കൊല്ലപ്പെട്ട വാർത്ത സ്ഥിരീകരിക്കുന്നത്. അപകടത്തിൽ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു 14 യാത്രികരിൽ 13 പേരുടേയും മരണം സ്ഥിരീകരിച്ചിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ക്യാപ്റ്റൻ വരുൺ സിംഗ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്.ഇന്നലെ ഉച്ചയോടെ സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്.
Comments