കൊച്ചി: സമയത്തെ കടന്ന് മുന്നോട്ട് കുതിക്കാനാണ് മനുഷ്യനെന്നും ചിന്തിക്കുന്നത്. അതിൽ യാത്രസംവിധാനങ്ങളിൽ തന്നെയാണ് ഏറ്റവും വലിയ പരീക്ഷണങ്ങളും നടക്കുന്നത്. കണ്ണടച്ചു തുറക്കും മുന്നേ മറ്റൊരു രാജ്യത്ത് എത്താൻ സാധിക്കുന്ന സംവിധാനം സ്വപ്നം കാണാത്ത ആരാണുള്ളത്… അല്ലെ… മുൻപ് സ്റ്റാർട്രാക് പോലുള്ള ടെലിവിഷൻ ഇംഗ്ലീഷ് സീരീസ് കണ്ട് അന്തം വിട്ടവരല്ലേ നമ്മൾ.
ഇന്ന് കേരളം കെ-റെയിൽപോലുള്ള അതിവേഗ പദ്ധതിയെക്കുറിച്ച് തല്ലുപിടിച്ചിരിക്കുമ്പോൾ സാധാരണക്കാരന്റെ ജീവിതത്തെ ശല്യപ്പെടുത്താതെ ആകാശത്തിലൂടെ അതിവേഗം പായുന്ന തീവണ്ടികളുടെ അത്യാധുനിക രൂപങ്ങളുമായി അമേരിക്കയും ജപ്പാനും ചൈനയും ഇപ്പോഴിതാ ദുബായും മുന്നേറുകയാണ്.
സാങ്കേതിക മേഖലയിൽ അതിവേഗം കുതിക്കുന്ന ഇന്ത്യയും അതേ പാതയിൽ കുതിക്കാനൊരുങ്ങുന്നു എന്ന ആവേശകരമായ വാർത്തയാണ് പുറത്തുവന്നത്. ഹൈപ്പർ ലൂപ്പ് എന്ന നൂതന ഗതാഗത സംവിധാനത്തെക്കുറിച്ച് ഇന്ത്യയിൽ പഠനം ആരംഭിച്ചു കഴിഞ്ഞു. നിതി ആയോഗ് ഹെപ്പർ ലൂപ്പിന്റെ പഠനത്തിനായി ഉന്നത സമിതിയെ നിയോഗിച്ചിരിക്കുകയാണ്. ഹൈപ്പർലൂപ്പ് ഗതാഗത സാങ്കേതിക വിദ്യയെ കുറിച്ച് പഠിക്കുക.
ഇന്ത്യയിലെ ഏതൊക്കെ നഗരത്തിലാണ് സാദ്ധ്യത , പൊതുഗതാഗതത്തിലെ പ്രായോഗികത, സാമ്പത്തികവും വാണിജ്യപരവുമായ സാധ്യതകൾ, സുരക്ഷ, നിയന്ത്രണം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് പഠിക്കുകയാണ്. ലോകത്തെമ്പാടും ഭരണകൂടങ്ങളേക്കാൾ സ്വകാര്യമേഖലയാണ് ഇത്തരം യാത്രാസംവിധാനങ്ങളുടെ വികസനവും നടത്തിപ്പും വിജയകരമായി പ്രാവർത്തികമാക്കുന്നതെന്നതിനാൽ ചിലവേറുമെങ്കിലും പദ്ധതിയുടെ വാണിജ്യ സാദ്ധ്യതകൾക്കുമാത്രമായിരിക്കും പരിഗണന.
ഇനി എന്താണ് ഈ ഹൈപ്പർലൂപ്പ് എന്നു നോക്കാം. നിരവധി സയൻസ് ഫിക്ഷനുകളിൽ കേട്ടിട്ടുള്ള യാത്ര സംവിധാനത്തിന്റെ യാഥാർഥ്യമാകുന്ന രൂപമാണ് ഹൈപ്പർലൂപ്പ്. ഈ ആശയം കൊണ്ടുവന്നത് ടെസ്ലയുടെ തലപ്പത്തുള്ള എലോൺ മസ്‌ക് ആണ്. ടെസ്ല, സ്‌പേസ് എക്‌സ് എന്നിവയിൽ നിന്നുള്ള സംയുക്ത സംഘം പുറത്തിറക്കിയ ഓപ്പൺ സോഴ്‌സ് വാക്ട്രെയിൻ രൂപകൽപ്പനയെ വിവരിക്കാൻ ഉപയോഗിക്കുന്ന യാത്രക്കാരുടെയും ചരക്കുഗതാഗതത്തിന്റെയും ഒരു നിർദ്ദിഷ്ട രീതിയാണ് ഹൈപ്പർലൂപ്പ്.
വേഗം കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന ഹൈപ്പർ ലൂപ്പ് എന്ന ക്യാപ്‌സ്യൂൾ ട്രെയിൻ ഇപ്പോൾ ലോകത്തു യാഥാർഥ്യമാകാൻ പോകുന്നത് മനുഷ്യന്റെ സമയക്കുറവിനെ ചിലപ്പോൾ ആസ്ഥാനത്താക്കിയേക്കാം. കുറഞ്ഞ വായു മർദ്ദമുള്ള ട്യൂബുകളാൽ സീൽ ചെയ്യപ്പെട്ട ട്യൂബ് അല്ലെങ്കിൽ സിസ്റ്റമാണ് ഹൈപ്പർലൂപ്പ്.
അതിലൂടെ ക്യാപ്സൂൾ രീതിയിലുള്ള കംപാർട്ടുമെന്റുകളിലിരുന്നാണ് യാത്ര ചെയ്യുക. അകത്തിരിക്കുന്നവർക്ക് ഒരു കുലുക്കമോ മറ്റ് ചലനങ്ങളോ പോലും തോന്നാത്തവിധം അതിനൂതനമാണ് ഹൈപ്പർലൂപ്പ്. വായുവിന്റെ പ്രതിരോധവും ഘർഷണവുമാണ് ഏതു വസ്തുവിന്റേയും വേഗതയെ തടയുന്നത്. കുഴലിലൂടെ അതേ വായുവില്ലാത്ത അവസ്ഥ സൃഷ്ടിക്കുന്നതിനാൽ ഹൈപ്പർ ലൂപ്പിലൂടെ മനുഷ്യർ ഇരിക്കുന്ന പോഡ് മിന്നൽവേഗത്തിൽ സഞ്ചരിക്കും.
ഹൈപ്പർലൂപ്പ് വഴി അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ നിന്നും സാൻഫ്രാൻസിസ്‌കോയിലെത്താന്നുള്ള 610 കിലോമീറ്ററിന് വെറും 30 മിനുറ്റ് മതിയാകും. അതായത് മണിക്കൂറിൽ 1200 കിലോമീറ്റർ വേഗതയിൽ നമുക്ക് ലക്ഷ്യ സ്ഥാനത്തു എത്തിച്ചേരാനാകും.
ഇതേ ടെക്‌നോളജിയാണ് ദുബായിയും ലോകത്തിനു മുന്നിൽ സമർപ്പിക്കാൻ ഒരുങ്ങുന്നത്. അബുദാബിയിൽ നിന്നും ദുബായിലെത്താൻ ഏകദേശം 150 കിലോമീറ്ററിലധികം ദൂരമുണ്ട്. നിലവിലെ റോഡിലെ തിരക്കിനിടയിൽ ദുബായിലെത്താൻ ഒന്നര മണിക്കൂറെങ്കിലുമെടുക്കുമെന്നാണ് കണക്കുകൾ. എന്നാൽ 2021 ആകുന്നതോടെ അബുദാബിയിൽ നിന്നും ദുബായിലെത്താൻ 10 മിനിറ്റിൽ താഴെ മതിയാകുമെന്നാണ് കണക്കാക്കുന്നത്.
വൈദ്യുത കാന്തിക തരംഗങ്ങളുടെ ശക്തിയിൽ പ്രവർത്തിക്കുന്ന കാറിന്റെ വലിപ്പമുള്ള വാഹനമാണ് ഹൈപ്പർലൂപ്പ്. ഹൈപ്പർലൂപ്പിന് മണിക്കൂറിൽ 1200 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. വാഹനത്തിന്റെ വിജയകരമായ ആദ്യ പരീക്ഷണം ഏതാനും മാസങ്ങൾക്കു മുൻപ് അമേരിക്കയിൽ നടന്നു കഴിഞ്ഞു.
2013ൽ സ്‌പേസ് എക്‌സ്, ടെസ്ല മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികളുടെ സ്ഥാപകനായ ഇലൺ മസ്‌ക് എന്ന അമേരിക്കൻ കോടീശ്വരനാണ് ഹൈപ്പർ ലൂപ്പ് പദ്ധതി ആദ്യമായി അവതരിപ്പിക്കുന്നത്. വിമാനത്തേക്കാൾ ഇരട്ടിയിലേറെ വേഗവും കുറഞ്ഞ യാത്രാനിർമ്മാണ ചെലവും അതി സുരക്ഷയുമാണ് ഇലൺ മസ്‌ക് അവതരിപ്പിച്ച ഹൈപ്പർലൂപ്പിന്റെ പ്രത്യേകത.
Comments