കണ്ണൂർ: വഖഫ് വിഷയത്തിൽ സർക്കാരും മുസ്ലീം ലീഗും തമ്മിലുള്ള തർക്കം ശക്തമാകുന്നു.മുസ്ലീം ലീഗിനെതിരെ വീണ്ടും രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്.പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെയും മകളെയും അവഹേളിച്ച ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായിയുടെ പരാമർശനത്തിനെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി നടത്തിയത്.
ലീഗ് നേതാക്കളുടെ സംസ്‌കാരമെന്താണെന്ന് വഖഫ് സമ്മേളനത്തോടെ ജനങ്ങൾക്ക് മനസ്സിലായി. ഓരോരുത്തരുടെ സംസ്‌കാരത്തിന് അനുസരിച്ചാണ് ഓരോരുത്തരും സംസാരിക്കുക. അതുകൊണ്ട് അതിനെക്കുറിച്ച് കൂടുതൽ പറയാനാഗ്രഹിക്കുന്നില്ല. പക്ഷേ അമ്മയേയും പെങ്ങളേയും തിരിച്ചറിയണമെന്ന് മാത്രമാണ് ഓർമിപ്പിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ലീഗിന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോവുകയാണ്.വഖഫ് ബോർഡ് വിഷയത്തിൽ മുസ്ലീം ബഹുജനങ്ങൾക്ക് സർക്കാർ നിലപാട് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.വിരട്ടി കാര്യം നേടാമെന്ന് ലീഗ് കരുതേണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ തന്റെ ഹൈസ്‌കൂൾ കാലത്ത് മരണപ്പെട്ടുപോയ അച്ഛനെക്കുറിച്ച് പറയുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ചെത്തുകാരൻ കോരന്റെ മകനാണെന്നതിൽ അഭിമാനിക്കുന്നു എന്ന് പലതവണ പറഞ്ഞതാണ്. ചെത്തുകാരന്റെ മകനാണെന്ന് പറഞ്ഞാൽ പിണറായി വിജയൻ ചൂളിപ്പോവുമെന്നാണ് കരുതുന്നതെങ്കിൽ ആ ചിന്ത വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments