ന്യൂഡൽഹി ; പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത വർഷം നടത്താനിരിക്കുന്ന സന്ദർശനങ്ങളുടേയും യോഗങ്ങളുടേയും വിവരങ്ങൾ പുറത്തുവിട്ടു. 2022 ൽ നരേന്ദ്ര മോദി സന്ദർശിക്കുന്ന രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ രാജ്യത്തെ കൊറോണ സാഹചര്യങ്ങൾ വിലയിരുത്തിയതിന് ശേഷമേ വിദേശ പര്യടനം നടത്തൂ. സർക്കാരുമായി ബന്ധപ്പെട്ട ഉന്നതതല വൃത്തങ്ങളാണ് വിവരങ്ങൾ പുറത്തുവിട്ടത്.
2022 ൽ പ്രധാനമന്ത്രി ആദ്യം സന്ദർശിക്കുക യുഎഇ ആയിരിക്കും. ജനുവരി മാസത്തിൽ അദ്ദേഹം ദുബായ് എക്‌സ്‌പോയിലെ ഇന്ത്യൻ പവിലിയൺ സന്ദർശിക്കും. പ്രധാനമന്ത്രിയായി അധികാരത്തിലേറിയതിന് ശേഷമുള്ള നരേന്ദ്ര മോദിയുടെ നാലാമത്തെ യുഎഇ സന്ദർശനമായിരിക്കും അത്.
ഇന്തോ-ജർമൻ ഇന്റർ ഗവൺമെന്റൽ കൺസൽട്ടേഷന്റെ ഭാഗമായി പ്രധാനമന്ത്രി അടുത്ത വർഷം ജർമനി സന്ദർശിക്കുമെന്നാണ് വിവരം. രണ്ട് രാജ്യങ്ങളും തമ്മിൽ രണ്ട് വർഷം കൂടുമ്പോൾ നടത്തുന്ന യോഗത്തിൽ പങ്കെടുക്കാൻ മുൻ ജർമൻ ചാൻസലർ ഏൻജല മെർക്കെൽ 2019 ൽ ഇന്ത്യയിലെത്തിയിരുന്നു. ഇത്തവണ രാജ്യത്തിന്റെ പുതിയ ചാൻസലറുമായിട്ടാണ് നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുക. ഇത്തവണ ജി7 ഉച്ചകോടി സംഘടിപ്പിക്കുന്നതും ജർമ്മനിയാണ്.
അടുത്ത വർഷം പ്രധാനമന്ത്രി ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്നത് യൂറോപ്യൻ രാജ്യങ്ങളിലേക്കാകും എന്നാണ് വിവരം. രണ്ടാമത് ഇന്തോ-നോഡിക് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഡെൻമാർക്ക് സന്ദർശിക്കും. ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണിന്റെ പ്രത്യേക ക്ഷണം ലഭിച്ചതിനെ തുടർന്ന് ഇക്കാര്യം ആലോചനയിലാണ്. ആദ്യ ഇന്തോ -നോഡിക് ഉച്ചകോടി നടന്നത് സ്വീഡന്റെ തലസ്ഥാനമായ സ്‌റ്റോക്‌ഹോമിൽ വെച്ചായിരുന്നു.
ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി അടുത്ത വർഷം റഷ്യയിലെത്തും. നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ അടുത്തിടെ ഇന്ത്യയിലെത്തിയിരുന്നു. 2019 ലാണ് മോദി അവസാനമായി റഷ്യ സന്ദർശിച്ചത്.
ക്വാഡ് സഖ്യത്തിന്റെ യോഗത്തിനായി അദ്ദേഹം ജപ്പാനും സന്ദർശിക്കും. കൊറോണ സാഹചര്യം വിലയിരുത്തിയ ശേഷം പ്രധാനമന്ത്രിയുടെ ശ്രീലങ്കൻ പര്യടനവുമുണ്ടാകും. ബേയ് ഓഫ് ബംഗാൾ ഇനീഷ്യേറ്റീവ് ഫോർ മൾട്ടി സെക്ടോറൽ ടെക്‌നിക്കൽ ആന്റ് എകണോമിക് കോർപ്പറേഷനിൽ പങ്കെടുക്കാനായിരിക്കും ഇത്.
കോമൺവെൽത്ത് യോഗത്തിൽ പങ്കെടുത്താൻ മോദി ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലെത്തുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ കംബോഡിയ, ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഉസ്‌ബെക്കിസ്ഥാൻ ബ്രിക്സിൽ പങ്കുചേരാൻ ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളിലും നരേന്ദ്ര മോദി സന്ദർശനം നടത്തും.
Comments