പത്തനംതിട്ട: പത്തനംതിട്ടയിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ അമ്മ ബ്ലെസ്സി അറസ്റ്റിൽ. 27 ദിവസം പ്രായമുള്ള ആൺ കുഞ്ഞിന്റെ തല ഭിത്തിയിലിടിച്ചാണ് ബ്ലെസ്സി കൊലപ്പെടുത്തിയത്. വെള്ളിയാഴ്‌ച്ചയാണ് കുഞ്ഞ് മരണപ്പെടുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കൊലപാതക വിവരം പുറത്തുവരുന്നത്.
ചികിത്സയ്‌ക്കായി രക്ഷിതാക്കൾ കുഞ്ഞിനെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. കുഞ്ഞിന്റെ ജീവനറ്റ ശരീരവുമായാണ് ആശുപത്രിയിലെത്തിയത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. തലയ്‌ക്ക് പിന്നിലേറ്റ മാരകമായ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി.
മരണത്തിൽ സംശയം തോന്നിയ പോലീസ് അമ്മ ബ്ലെസ്സി, അച്ഛൻ കാവാലം സ്വദേശി ബെന്നി സേവ്യർ എന്നിവരെ ചോദ്യം ചെയ്തു. മാസം തികയാതെയാണ് കുഞ്ഞ് ജനിച്ചത്. തുടർച്ചയായി അസുഖവും പിടിപെട്ടു. എപ്പോഴുമുള്ള കുഞ്ഞിന്റെ കരച്ചിൽ പഠനത്തിന് കൂടി തടസ്സമാകുമെന്ന് തോന്നി തല ഭിത്തിയിലിടിച്ചെന്ന് ബ്ലസ്സി പോലീസിനോട് പറഞ്ഞു.
നീണ്ടൂർ സ്വദേശിനിയായ ബ്ലസ്സി ബെന്നിയെ പരിചയപ്പെടുന്നത് കോട്ടയത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ പഠനത്തിനിടെയാണ്. തുടർന്ന് ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. നിലവിൽ ബന്ധുക്കളുമായി ഇരുവർക്കും ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ ബ്ലസ്സിയെ ഉടൻ കോടതിയിൽ ഹാജരാക്കും.
Comments