തിരുവനന്തപുരം: കാറിടിച്ച് യുവതിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് വിടി ബൽറാം.തന്റെ കാറിടിച്ച് നിർത്താതെ പോയതെന്നത് വ്യാജ പ്രചാരമാണെന്നും ഇടിച്ച് തെറിപ്പിക്കുകയോ ചോര ഒലിപ്പിച്ച് കിടക്കുകയോ ഒന്നും സംഭവസ്ഥലത്ത് ഉണ്ടായിട്ടില്ലെന്നും വിടി ബൽറാം പറഞ്ഞു.
കൊയിലാണ്ടിയിലെ പരിപാടിക്കായി ഉച്ചയ്‌ക്ക് 3.30ഓടു കൂടി പട്ടണത്തിലെത്തിയപ്പോഴാണ് സീബ്രാ ലൈൻ ഇല്ലാത്ത ഒരിടത്ത് വച്ച് പെട്ടെന്ന് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച ഒരു വനിതയുടെ കയ്യിൽ തന്റെ വാഹനത്തിന്റെ സൈഡ് വ്യൂ മിറർ തട്ടിയത്.
യാതൊരു വിധ പരുക്കോ മുറിവോ ആർക്കുമില്ലാത്ത തീർത്തും നിസ്സാരമായ ഒരു സംഭവമായിരുന്നു അത്. വ്യാജ വാർത്തകളിൽ കാണുന്ന പോലെ ഇടിക്കുകയോ ഇടിച്ച് തെറിപ്പിക്കുകയോ ഇടിച്ച് വീഴ്‌ത്തുകയോ ചോരയൊലിപ്പിച്ച് കിടക്കുകയോ ഒന്നും അവിടെ ഉണ്ടായിട്ടില്ലെന്ന് വിടി ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് ശനിയാഴ്ചയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ നേടരി മൂഴിക്കുമീത്തൽ കുഞ്ഞാരി സഫിയയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ യുവതി പോലീസിൽ പരാതിയും നൽകിയിരുന്നു.
യുവതിക്ക് പരിക്കേറ്റത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കാർ നിർത്തിയെങ്കിലും ബൽറാം കാറിൽ നിന്നിറങ്ങിയില്ലെന്ന് സംഭവത്തിന്റെ ദൃക്സാക്ഷികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ വലിയ വിമർശനമാണ് ബൽറാമിനെതിരെ ഉയർന്നത്. സമൂഹമാദ്ധ്യമങ്ങളിലടക്കം വിമർശനം ശക്തമായ സാഹചര്യത്തിലാണ് പ്രതികരണവുമായി വിടി ബൽറാം രംഗത്തെത്തിയത്.
Comments