കൊൽക്കത്ത: അതിർത്തി മേഖലകളിൽ ബിഎസ്എഫിന്റെ അധികാരപരിധി ഉയർത്തിയ കേന്ദ്രസർക്കാർ തീരുമാനത്തിൽ പിന്തുണയുമായി ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. വിഷയം ബംഗാളിൽ രാഷ്ട്രീയ വിവാദമാക്കാൻ മമത ബാനർജിയും തൃണമൂൽ കോൺഗ്രസും ശ്രമിക്കുന്നതിനിടെയാണ് സുവേന്ദു തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയത്. പശ്ചിമബംഗാളിൽ നടക്കുന്ന നുഴഞ്ഞുകയറ്റത്തിന് സംസ്ഥാന സർക്കാറിനും മമതയ്ക്കും നല്ല പങ്കുണ്ടെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
ബി.എസ്.എഫിന്റെ അധികാരപരിധി അതിർത്തി സംസ്ഥാനങ്ങളിൽ 15 കിലോമീറ്ററിൽ നിന്നും 50 കിലോമീറ്ററാക്കി വർദ്ധിപ്പിച്ചതിനെതിരെ മമതയും വിവിധ പ്രതിപക്ഷ കക്ഷി കളും നടത്തുന്ന ആരോപണങ്ങളുടെ മുനയൊടിക്കുന്ന തെളിവുകളാണ് സുവേന്ദു നിര ത്തുന്നത്. കൊൽക്കത്ത എന്നും നുഴഞ്ഞുകയറ്റക്കാരുടെ സ്വർഗ്ഗവാതിലാണ്. മമതയുടെ വോട്ട്ബാങ്ക് പോലും നുഴഞ്ഞു കയറ്റക്കാരാണ്. തൃണമൂൽ ഭാരവാഹികൾ പോലും നുഴഞ്ഞു കയറിയ അനധികൃതപൗരന്മാരാണ്. ഇവർ കടുത്ത രാജ്യദ്രോഹമാണ് നടത്തുന്നതെന്നും സുവേന്ദു പറഞ്ഞു.
രാജ്യം എല്ലാ സംസ്ഥാനത്തും ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യാ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും നടപ്പാക്കുകയാണ്. എന്തുകൊണ്ടാണ് ഇവ നടപ്പാക്കേണ്ടത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിക്കാൻ പശ്ചിബംഗാളിലെ അതിർത്തി പരിശോധിച്ചാൽ മതിയെന്നും സുവേന്ദു പറഞ്ഞു. ഷേഖ് മൂജീബുർ റഹ്മാന്റെ വധത്തിലെ മുഖ്യപ്രതിയായ മജീദ് 15 വർഷമാണ് കൊൽക്കത്തയിൽ താമസിച്ചത്. പല ഭീകരരേയും പിടികൂടാൻ മമത ഒന്നും ചെയ്യാറില്ല. അതിന്റെ നല്ല ഉദാഹരണമാണ് ഉത്തർപ്രദേശ് പോലീസും ഭീകരവിരുദ്ധ സേനകളും രഹസ്യമായെത്തി പലരേയും കൊൽക്കത്തയിൽ നിന്നും പിടികൂടിയത്.
പശ്ചിമബംഗാളിലെ അതിർത്തികൾ എന്നും ഇന്ത്യക്ക് ഭീഷണിതന്നെയാണ്. ശക്തമായ നിരീക്ഷണവും കാവലും വേണ്ട സ്ഥലങ്ങളാണ് ഇവ. അതിർത്തി രക്ഷാ സേനകൾക്ക് കൂടുതൽ അധികാരം നൽകുക മാത്രമാണ് പോംവഴിയെന്നും സുവേന്ദു കൂട്ടിച്ചേർത്തു.
Comments