ലോകത്തിലെ ഏറ്റവും പൗരാണികമായ പുണ്യനഗരം വാരാണസി.ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലമായതോടെ കഴിഞ്ഞ ഏഴു വർഷം കൊണ്ടുണ്ടായത് സ്വപ്നതുല്യമായ മാറ്റങ്ങൾ.
ആദ്ധ്യാത്മികത ഒട്ടും ചോരാതെ ചരിത്രത്തിലെ എല്ലാ പാഠങ്ങളും ഉൾക്കൊണ്ടുകൊണ്ട് വരാണസി എന്ന ബാനാറസ് തലയുയർത്തി നിൽക്കുന്നു. അധിനിവേശത്തിന്റെ മുഗളാധിപത്യത്തിന്റെ എല്ലാ ദുരന്തങ്ങളുടെ കറകളും കഴുകിക്കളഞ്ഞ് കാശീവിശ്വനാഥന്റെ മണ്ണ്. സ്വർണ്ണമകുടം ചാർത്തിയ ശ്രീകോവിലിൽ ഗംഗാനദിയെ നോക്കി ഒരു തടസ്സവുമില്ലാതെ വിരാജിക്കുന്ന കാഴ്ച നമുക്ക് നൽകാൻ പ്രതിജ്ഞയെടുത്ത് ഒരു നരേന്ദ്രമോദി.
പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലെ ചരിത്രപരമായ ദൗത്യത്തിന്റെ ഒരു ഘട്ടംകൂടി പൂർത്തിയാക്കിയിരിക്കുന്നു. തന്റെ മണ്ഡലത്തിലെ ദ്വിദിന സന്ദർശനത്തിലൂടെ നരേന്ദ്രമോദി അയോദ്ധ്യയ്‌ക്ക് ശേഷം കാശിയെന്നത് ഇന്ത്യയുടെ അഭിലാഷപൂർത്തീകരണത്തിലെ രണ്ടാം ഘട്ടമാണെന്ന് ഏവരേയും അംഗീകരിപ്പിച്ചുകൊണ്ട് ഒരു യാത്ര.
വാരാണസിയെ ലോകത്തിന് മുന്നിൽ കഴിഞ്ഞ രണ്ടുദിവസംകൊണ്ട് പ്രദർശിപ്പിച്ച രീതികൾ കണ്ട് എതിരാളികൾ പോലും നമിക്കുകയാണ്. പുണ്യനഗരിയിലെ ഒരു കാലത്തെ ഇടുങ്ങിയ ഇടനാഴികളും അഴുക്കുനിറഞ്ഞ ഓടകളും യാതൊരു അച്ചടക്കവുമില്ലാതിരുന്ന കച്ചവടക്കാരും തീർത്ഥാടന ഘട്ടുകളിലെ അവധൂതന്മാരും ഇന്ന് കാശിയുടെ വിശുദ്ധിയും വൃത്തിയും അനുഭവിക്കുന്നു. കഴിഞ്ഞ വിവിധ കുഭമേളകളോടനുബന്ധിച്ച് തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങളും നഗരവൽക്കരണവും കാശിയുടെ പൗരാണികതയ്‌ക്ക് ഒരു തരത്തിലുള്ള കളങ്കവുമേൽപ്പിച്ചില്ല.
ബാനറസിലെ അത്യാധുനിക റെയിൽവേ സ്റ്റേഷനിലൂടെ നടന്നും ഗംഗയിൽ മുങ്ങിയും കാശിവിശ്വനാഥനെ പൂജിച്ചും വിയർപ്പൊഴുക്കി കാശീനഗരത്തെ മനോഹരമാക്കുന്ന തൊഴിലാളികളെ ഊട്ടിയും സന്യാസിവര്യന്മാരെ നമസ്‌ക്കരിച്ചും അർദ്ധരാത്രി നഗരപ്രദക്ഷിണം നടത്തിയും കാശിയിലെ ജനങ്ങളെ ആലിംഗനം ചെയ്ത് ഒരു പ്രധാനമന്ത്രി…യാഥാർത്ഥ ജനസേവകന്റെ ദൗത്യം ഈ നാടിന്റെ പെരുമ ലോകത്തിന് മുന്നിലുയർത്തിക്കാട്ടുകയാണെന്ന് ഒരിക്കൽകൂടി തെളിയിച്ചു.
ദ്വിദിന സന്ദർശനത്തിനായാണ് തന്റെ മണ്ഡലമായ വാരാണാസിയിൽ പ്രധാനമന്ത്രി എത്തിയത്. ഔദ്യോഗിക പരിപാടി കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയുടെ ആദ്യഘട്ട ഉദ്ഘാടനം. ഉത്തർപ്രദേശിലെ ലളിതാഘട്ടിനെ കാശി വിശ്വനാഥ് ക്ഷേത്ര പരിസരത്തുള്ള മന്ദിർ ചൗക്കുമായി ബന്ധിപ്പിക്കുന്ന ഇടനാഴി അതിസുന്ദരവും ദീർഘവീക്ഷണത്തോടെയുമുള്ള വാരാണസി തീർത്ഥ പദ്ധതിയാണ്.
ഡിസംബർ 13 തിങ്കളാഴ്ചയാണ് നരേന്ദ്രമോദി വാരാണാസിയിൽ എത്തിയത്. ഗംഗാ നദിയിൽ പുണ്യ സ്നാനത്തിന് ശേഷം ഗംഗാ ജലവുമായാണ് നരേന്ദ്രമോദി ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രപൂജാരിമാരുടെ എല്ലാ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ട് ഒരു യഥാർത്ഥഭക്തന്റെ സമർപ്പണം ലോകം മുഴുവൻ ദർശിച്ചു. കല്ലുവിരിച്ച് മനോഹരമാക്കിയ കാശീവിശ്വാനാഥന്റെ തിരുമുറ്റത്ത് നഗ്‌നപാദനായി ആ കർമ്മയോഗി നടന്നുനീങ്ങിയപ്പോൾ ഇന്ത്യയും ആ ഓരോ ചുവടിനൊപ്പവും ചലിച്ചുകൊണ്ടേയിരുന്നു.
കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിയ്‌ക്ക് ജീവൻ നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ച ഓരോരുത്തരും ആദരിക്കപ്പെട്ട നിമിഷമാണ് പിന്നീട് കടന്നുപോയത്. നിരന്തരം വിയർപ്പൊഴിക്കിക്കൊണ്ടിരിക്കുന്ന നിർമ്മാണ തൊഴിലാളികളെ ഓരോരുത്തരേയും പ്രധാനമന്ത്രി ആദരിച്ചു. ഓരോ തൊഴിലാളികളുടേയും അടുത്ത് ചെന്ന് പുഷ്പവൃഷ്ടി നടത്തി അധ്വാനം ആരാധനയാണെന്ന ഇന്ത്യയുടെ തൊഴിൽ സംസ്‌കാരത്തേയും ഉയർത്തിപ്പിടിച്ചാണ് ജനസേവകനായ പ്രധാനമന്ത്രി തൊഴിലാളികൾക്കൊപ്പമിരുന്ന് ഉച്ചയൂണ് കഴിച്ചത്.
ഔദ്യോഗിക പരിപാടികൾക്ക് ശേഷം തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ വിനീത സേവകൻ ഓരോ റോഡിലൂടേയും നടന്നു. അതിന് രാത്രിഏറെ വൈകിയെന്നത് ഒരു പരിമിതിയായില്ല. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമൊത്ത് അർദ്ധരാത്രി ഒരുമണിക്കും കാശിയുടെ തെരുവിൽ നടക്കാനിറങ്ങിയ പ്രധാനമന്ത്രി പ്രദേശത്തെ വികസന പദ്ധതികളും വിലയിരുത്തി. ബനാറസ് റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ നടക്കുന്ന വികസനങ്ങൾ ഇന്ത്യയിലെ ഏറ്റവും മികച്ചതാക്കുമെന്ന പ്രഖ്യാപനം അന്വർത്ഥമാക്കുകയാണ് വരാണസിയുടെ സ്വന്തം ലോകസഭാംഗമായ നരേന്ദ്രമോദി
വാരാണാസിയിലെ തന്റെ രണ്ടാം ദിവത്തിൽ രാജ്യത്തെ ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരുമായി പുണ്യനഗരത്തിൽ നടത്തിയത് ഒരു യോഗമല്ല മറിച്ച് ഇന്ത്യയുടെ സമ്പൂർണ്ണ വികസനം സാദ്ധ്യമാക്കുമെന്ന പ്രതിജ്ഞയാണ്. ബിജെപി അധികാരത്തിലുള്ള 12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും, ഉപമുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. വിവിധ സന്യാസിമഠങ്ങളുടെ പ്രതിനിധികളുമായും പ്രധാനമന്ത്രി നടത്തിയത് നിർണ്ണായക കൂടിക്കാഴ്ചകളായിരുന്നു.
കാശിയിലെത്തുന്ന തീർത്ഥയാത്രികരേക്കാൾ വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിപ്പിക്കാനും ഉത്തർപ്രദേശിനെ ഇന്ത്യയുടെ തീർത്ഥനഗരങ്ങളുടെ ആസ്ഥാനമാക്കി മാറ്റാനുമുള്ള സമഗ്രപദ്ധതിക്ക് എല്ലാ സംസ്ഥാനങ്ങളുടെ പിന്തുണയും നരേന്ദ്രമോദി ഉറപ്പുവരുത്തി. റെയിൽവേയും വിമാനത്താവളങ്ങളും ബന്ധപ്പെട്ടുള്ള അതീവ ശ്രദ്ധയോടുകൂടിയ പര്യടന പാക്കേജുകളാണ് എല്ലാവരേയും കാത്തിരിക്കുന്നത്. ക്ഷേത്രനഗരവികസനത്തിന്റെ ഭാഗമായി വീടും കടകളും ഒഴിയേണ്ടിവന്ന എല്ലാവർക്കും അവരാഗ്രഹിച്ചതിലും മികച്ച സംവിധാനങ്ങളും നഷ്ടപരിഹാരവും നൽകിയാണ് പദ്ധതികൾ പൂർത്തിയാക്കപ്പെടുന്നത്. തൊഴിലവസരങ്ങൾ ഇരട്ടിയാക്കിയുള്ള വികസനം ഏവരും ഏറ്റുവാങ്ങുന്നു.
നരേന്ദ്രമോദിയുടെ രണ്ടാം ഭരണകാലത്ത് ഇന്ത്യ രണ്ടു സുപ്രധാന ദൗത്യ പൂർത്തീകരണങ്ങൾക്കാണ് സാക്ഷിയാകുന്നത്. അയോദ്ധ്യയിലെ ക്ഷേത്രനിർമ്മാണ അതിവേഗം പുരോഗമിക്കുന്നതിനൊപ്പം കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ പൗരാണിക ഹൈന്ദവപെരുമ വീണ്ടെടുക്കലും ലോകം അത്ഭുതത്തോടെ കാണുകയാണ്. ഇനി ശ്രീകൃഷ്ണ ജന്മസ്ഥാന വികസനമെന്നത് എല്ലാ ഭക്തരും ഉറ്റുനോക്കുന്നു. യാദൃശ്ചികതയാകാം ഈ മൂന്ന് പുണ്യനഗരങ്ങളും യോഗീ ആദിത്യനാഥെന്ന സന്യാസിവര്യൻ ജനസേവകനായ ഉത്തർപ്രദേശിന്റെ മണ്ണിലാണ്.
ആവശ്യം ഇന്ത്യയുടേതാണെന്ന് ഉത്തമബോദ്ധ്യം വരുത്തിക്കൊണ്ടുള്ള വികസനമാണ് പ്രധാനമന്ത്രി നടത്തുന്നത്. ജനങ്ങളുടെ സഹകരണമാണ് എല്ലായിടത്തും ഉറപ്പുവരുത്തുന്നത്. അവിടെ നിഷ്പ്രഭമാകുന്നത് ദുഷ്ടലാക്കോടുകൂടി മതവിദ്വേഷം വളർത്തി ജനങ്ങളെ വിഘടിപ്പിക്കുന്ന പ്രതിപക്ഷ രാഷ്്ട്രീയ ഗൂഢനീക്കങ്ങളാണ്. ഉയർത്തെഴുന്നേൽക്കുന്നത് ആദ്ധ്യാത്മിക ഭാരതമാണ്… സമഗ്രവികസനമാണ് സാദ്ധ്യമാകുന്നത്. ഭാരതം പുണ്യഭൂമിയാണ്…തീർത്ഥഭൂമിയാണ് എന്ന് ഇനി പറയേണ്ടതില്ല..ലോകത്തിന് ദൃശ്യമാവുകയാണ്…. അതിസുന്ദര തീർത്ഥനഗരങ്ങൾ ഒരുക്കി ഒരു പ്രധാനമന്ത്രി ലോകത്തെ ക്ഷണിക്കുകയാണ്.
Comments