ഇസ്ലാമാബാദ് : പാകിസ്താൻ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയെ കാണാൻ കൂട്ടാക്കാതെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി . ചൈനയെ ക്ഷണിക്കാത്തതിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വിളിച്ച വെര്ച്വല് ഡെമോക്രസി ഉച്ചകോടി പാകിസ്താൻ ബഹിഷ്ക്കരിച്ചതിനു പിന്നാലെയാണ് യുഎസിന്റെ പുതിയ നീക്കം .
ഈ മാസം നടന്ന ജനാധിപത്യ ഉച്ചകോടിയിൽ എന്തുകൊണ്ടാണ് തങ്ങൾ പങ്കെടുക്കാത്തതെന്ന് യുഎസിനോട് വിശദീകരിക്കാനുള്ള ശ്രമത്തിലായിരുന്നു പാകിസ്താൻ . ഇതിനായാണ് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ചർച്ച നടത്താൻ ശ്രമിച്ചത് . എന്നാൽ ഷാ മുഹമ്മദ് ഖുറേഷിയുമായി സംസാരിക്കാൻ ബ്ലിങ്കൻ തയ്യാറായില്ല . പിന്നീട്, ബ്ലിങ്കന്റെ സഹപ്രവർത്തകൻ വെൻഡി ഷെർമാനാണ് ഷാ മുഹമ്മദ് ഖുറേഷിയോട് ഫോണിൽ സംസാരിച്ചത് . യുഎസിന്റെ പുതിയ സമീപനം പാകിസ്താനെ ഏറെ ആശങ്കയിലാക്കിയിട്ടുണ്ട് . ബൈഡൻ ഭരണകൂടം ഉടൻ തന്നെ പാകിസ്താനെതിരെ കർശന നടപടിയെടുക്കുമെന്നും ഇമ്രാൻ ഭരണകൂടം ഭയപ്പെടുന്നുണ്ട് .
ഡിസംബർ 9, 10 തീയതികളിലാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വെർച്വൽ ഡെമോക്രസി ഉച്ചകോടി നടത്തിയത് . ഇതിൽ ഇന്ത്യയും പാകിസ്താനും ഉൾപ്പെടെ 110 രാജ്യങ്ങളെ വിളിച്ചു. എന്നാൽ ചൈനയ്ക്ക് ക്ഷണമുണ്ടായിരുന്നില്ല . ക്ഷണം ലഭിച്ച് ഒരു മാസത്തിന് ശേഷം ഉച്ചകോടിയുടെ ആദ്യ ദിനത്തിൽ, ഡിസംബർ 9 ന്, പരിപാടിയിൽ പങ്കെടുക്കില്ലെന്ന് പാകിസ്താൻ പ്രഖ്യാപിച്ചു. ചൈനയുടെ നിർദേശപ്രകാരമാണ് ഇമ്രാൻ ഖാൻ ഉച്ചകോടിയിൽ പങ്കെടുക്കാത്തതെന്ന് ലോകരാജ്യങ്ങൾ മുഴുവൻ അറിഞ്ഞിരുന്നു.
ചൈനയുടെ നിർദേശപ്രകാരം ഇമ്രാൻ സർക്കാർ ഉച്ചകോടി ബഹിഷ്കരിച്ചെങ്കിലും വലിയൊരു അബദ്ധം പറ്റിയെന്നാണ് ഇപ്പോൾ തോന്നുന്നതെന്ന് പാകിസ്താൻ പത്രമായ ‘ദി എക്സ്പ്രസ് ട്രിബ്യൂൺ’ റിപ്പോർട്ട് ചെയ്യുന്നു. അതിനാലാണ്, യുഎസിനെ അനുനയിപ്പിക്കാൻ വിദേശകാര്യ മന്ത്രി ഖുറേഷി യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനെ ബന്ധപ്പെടാൻ ശ്രമിച്ചതെങ്കിലും പരാജയപ്പെട്ടു. തുടർന്ന് അദ്ദേഹം ബ്ലിങ്കന്റെ ഡെപ്യൂട്ടി സെക്രട്ടറി വെൻഡി ഷെർമാനുമായി സംസാരിച്ചു. എന്നാൽ ഇക്കാര്യം രഹസ്യമാക്കി വച്ചു.
ഉച്ചകോടി ബഹിഷ്കരിക്കുന്നതിന്റെ അനന്തരഫലങ്ങൾ എത്രത്തോളം ഗുരുതരമാകുമെന്ന് പാക് സർക്കാരിന് അറിയാമായിരുന്നെങ്കിലും ഇത്ര രൂക്ഷമാകുമെന്ന് കരുതിയില്ലെന്നാണ് റിപ്പോർട്ടുകൾ .
Comments