ലക്‌നൗ : മധുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി കയ്യേറി നിർമ്മിച്ച ഷാഹി ഈദ്ഗാഹ് മസ്ജിദിൽ നമാസ് പ്രാർത്ഥന നടത്തുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. പ്രദേശവാസിയായ മഹേന്ദർ പ്രതാപ് സിംഗാണ് ഹർജി നൽകിയിരിക്കുന്നത്. നിലവിൽ ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ വാദങ്ങൾ തുടരുകയാണ്. ഇതിനിടെയാണ് നമാസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിരിക്കുന്നത്.
മസ്ജിദിൽ നമാസ് നടത്തുന്നതിൽ നിന്നും മുസ്ലീം സമുദായത്തെ വിലക്കി ഇൻജംഗ്ഷൻ ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. മുഗൾഭരണ കാലത്ത് 1669 ൽ ഔറംഗസേബ് ക്ഷേത്രത്തിന്റെ ഭാഗങ്ങൾ പൊളിച്ചാണ് ക്ഷേത്ര ഭൂമിയിൽ മസ്ജിദ് നിർമ്മിച്ചത്. ഈദ്ഗാഹ് മസ്ജിദിന്റെ ചുവരുകളിൽ ഇപ്പോഴും ഓം, സ്വാസ്തിക, ശേഷ് നാഗ് എന്നീ അടയാളങ്ങൾ ദൃശ്യമാണ്. ഇതെല്ലാം ക്ഷേത്രം നശിപ്പിച്ചാണ് മസ്ജിദ് നിർമ്മിച്ചത് എന്നതിന് തെളിവാണ്. ക്ഷേത്ര ഭൂമി വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള കേസുകൾ നിലനിൽക്കുന്നതിനാൽ പ്രധാന തെളിവുകളായ ചിഹ്നങ്ങൾ മാനേജ്‌മെന്റ് നശിപ്പിക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ നമാസ് പ്രാർത്ഥന നടത്തുന്നതിൽ നിന്നും വിലക്കേർപ്പെടുത്തണമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. മഥുരയിലെ സിവിൽ കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്.
ക്ഷേത്ര ഭൂമി തങ്ങൾക്ക് തിരികെ വേണമെന്നാണ് ഹിന്ദു വിശ്വാസികളുടെ ആവശ്യം. മസ്ജിദ് നിർമ്മിക്കാനായി മറ്റൊരു സ്ഥലത്ത് ഭൂമി നൽകാമെന്നും വിശ്വാസികൾ വാക്കു നൽകിയിട്ടുണ്ട്. എന്നാൽ ക്ഷേത്ര ഭൂമി വിട്ട് നൽകില്ലെന്ന ഉറച്ച നിലപാടിലാണ് മസ്ജിദ് മാനേജ്‌മെന്റ്. ഈ സാഹചര്യത്തിൽ ബലം പ്രയോഗിച്ച് ഭൂമി പിടിച്ചെടുക്കുമെന്ന നിലപാടിലാണ് വിശ്വാസികൾ.
Comments