വടകര: വടകര താലൂക്ക് ഓഫീസിൽ വൻ തീപിടുത്തം. രാവിലെ അഞ്ചരയോടെയുണ്ടായ തീപിടുത്തത്തിൽ ഓഫിസിന്റെ മുക്കാൽ ഭാഗവും കത്തിനശിച്ചു. രേഖകളും കമ്പ്യൂട്ടറുകളുമെല്ലാം ചാരമായി.
തൊട്ടടുത്ത സബ് ജയിലിനും പഴയ ട്രഷറി കെട്ടിടത്തിനും നാശമുണ്ട്. വടകര, നാദാപുരം, കൊയിലാണ്ടി എന്നിവിടങ്ങളിൽ നിന്ന് എത്തിയ ഫയർഫോഴ്‌സ് ആണ് തീ നിയന്ത്രണവിധേയമാക്കിയത്. തൊട്ടടുത്തുളള ട്രഷറിയിലേക്കും തീ പടർന്നെങ്കിലും ഇവിടെ അധികം നാശമുണ്ടായിട്ടില്ല.
രാവിലെ 5.30 ഓടെയാണ് തീ ഉയരുന്നത് നാട്ടുകാർ കാണുന്നത്. ഫയർഫോഴ്‌സ് എത്തി ആറ് മണിയോടെ തീ അണയ്‌ക്കാൻ ശ്രമം തുടങ്ങി. വടകരയിൽ നിന്ന് മൂന്ന് യൂണിറ്റുകളാണ് ആദ്യം എത്തിയത്. എന്നാൽ പഴയ കെട്ടിടമായതിനാൽ തീ ആളിപ്പടരുകയായിരുന്നു. തുടർന്നാണ് നാദാപുരം, കൊയിലാണ്ടി എന്നിവിടങ്ങളിൽ നിന്നും കൂടുതൽ യൂണിറ്റുകളെ വിളിച്ചുവരുത്തിയത്.
താലൂക്ക് ഓഫീസിലെ ഫയലുകൾ വലിയ തോതിൽ കത്തിനശിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ഏതൊക്കെ ഫയലുകളാണ് നശിച്ചുപോയതെന്ന് ഉദ്യോഗസ്ഥരുടെ പരിശോധനയ്‌ക്ക് ശേഷമേ വ്യക്തമാകൂ. തീപിടുത്തത്തിന്റെ കാരണവും അറിവായിട്ടില്ല.
Comments