പാലക്കാട്: സഞ്ജിത്ത് കൊലപാതക കേസിൽ പോപ്പുലർഫ്രണ്ട് ഓഫീസുകളിലെ റെയ്ഡുകൾ പ്രഹസനമെന്ന് ബിജെപി. എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് വഴിവിട്ട് സഹായിക്കുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു.
പോപ്പുലർഫ്രണ്ട് ഓഫീസുകളിലെ റെയ്ഡുകൾ പോലും പ്രഹസനമാണ്. പോലീസ് എത്തുന്നതിന് മുൻപ് തന്നെ വിവരം പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറിയിക്കുന്നുണ്ട്.
സിപിഎമ്മും, പോപ്പുലർ ഫ്രണ്ടും തമ്മിലുള്ള രഹസ്യ ധാരണയാണ് കേസന്വേഷണത്തിൽ പോലീസിനെ പുറകോട്ടു വലിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
കേസ് കേന്ദ്രഏജൻസികൾ അന്വേഷിക്കുന്നതിന് ആവശ്യമായ നിയമനടപടികളുമായി ബിജെപി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. നെൻമാറ, ചെർപ്പുളശ്ശേരി, ഷൊർണൂർ , പുതുനഗരം, അത്തിക്കോട് മേഖലകളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലാണ് ഇന്നലെ
പോലീസ് പരിശോധന നടത്തിയത്.
സഞ്ജിത് കൊലപാതകത്തിൽ ഇതുവരെ മൂന്ന് പ്രതികളെ മാത്രമേ പോലീസിന് അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടുള്ളു. കേസ് അന്വേഷണം മെല്ലപ്പോക്കിലാണെന്ന വിമർശനം ശക്തമായിരിക്കെയാണ് റെയ്ഡ് നടത്തിയത്. കേസിൽ ഗൂഢാലോചന നടത്തിയവർക്കെതിരെയും പോലീസ് അന്വേഷണം തുടരുകയാണ്.
Comments