ഡെറാഡൂൺ; ഉത്തരാഖണ്ഡിൽ വീണ്ടും കാവിക്കൊടി പാറിക്കാൻ ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് സങ്കൽപ് യാത്രയ്ക്ക് ഇന്ന് തുടക്കം കുറിക്കും. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ഗർവാളിൽ നിന്ന് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും.
കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ സംസ്ഥാനത്ത് നടപ്പിലാക്കിയ വിവിധ വികസന പദ്ധതികൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയാണ് വിജയ് സങ്കൽപ് യാത്രയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി എല്ലാ നിയോജക മണ്ഡലങ്ങളിലും യാത്ര ചെയ്യും. സംസ്ഥാനത്തെ മുതിർന്ന പാർട്ടി നേതാക്കളും വിജയ് സങ്കൽപ് യാത്രയിൽ പങ്കെടുക്കും.
കുമാവോൺ മേഖലയിൽ നിന്നും നാളെ ആരംഭിക്കുന്ന രണ്ടാം ദിവസത്തെ യാത്രയ്‌ക്ക് തുടക്കം കുറിക്കുക കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ ആയിരിക്കും. ജനുവരി ആദ്യ വാരത്തോടെ വിജയ് സങ്കൽപ് യാത്ര അവസാനിപ്പിക്കും. ജനുവരി 10 ഓടെ തെരഞ്ഞെടുപ്പ് തീയ്യതി പുറത്തുവിടുമെന്നാണ് പ്രതീക്ഷ. ഉത്തർപ്രദേശ്, പഞ്ചാബ്, മണിപ്പൂർ, ഗോവ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ അടുത്ത ഫെബ്രുവരി-മാർച്ച് മാസങ്ങളിലാകും തെരഞ്ഞെടുപ്പ് നടക്കുക.
അതേസമയം ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച സൈനിക ഉദ്യോഗസ്ഥർക്ക് ആദരവറിയിച്ചുകൊണ്ട് ഉത്തരാഖണ്ഡിൽ കോൺഗ്രസ് വീർഗ്രാം പരിവർത്തൻ യാത്ര നടത്തും. സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ ഗ്രാമത്തിൽ നിന്നാകും കോൺഗ്രസിന്റെ യാത്ര ആരംഭിക്കുക. വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തെയും നേതാക്കൾ സന്ദർശിക്കുമെന്നാണ് വിവരം.
Comments